കൊഹിമ: നാഗാലാന്റിൽ പട്ടിയിറച്ചി വിൽക്കുന്നതും പാകം ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവായി. സംസ്ഥാന ചീഫ് സെക്രട്ടറി തെംജെൻ ജോയിയാണ് ഈ വിവരം പങ്കുവച്ച് ട്വീറ്റിട്ടത്. വ്യാപാര താത്പര്യങ്ങൾ മുൻനിറുത്തി പട്ടികളെ വിൽക്കുന്നതിനും ഡോഗ് മാർക്കറ്റിൽ അവയെ ഭക്ഷണത്തിനായി മുറിച്ചു വിൽക്കുന്നതിനും കശാപ്പിനായി കൊണ്ടുവരുന്നതിനും മന്ത്രിസഭ വിലക്കേർപ്പെടുത്തിയെന്നാണ് തെംജെന്റെ ട്വീറ്റിൽ പറയുന്നത്. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. രാജ്യസഭാ മുൻ എം.പി പ്രിതീഷ് നന്ദിയാണ് പട്ടികളെ ഇറച്ചിക്കായി വിൽപ്പന നടത്തുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റിട്ടത്. മാർക്കറ്റിൽ തങ്ങളുടെ ഉൗഴം കാത്ത് ചാക്കിനകത്ത് കിടക്കുന്ന പട്ടികളുടെ ചിത്രം കൂടി ഉൾപ്പെടുത്തിയാണ് പോസ്റ്റിട്ടത്. ഇതേ തുടർന്നാണ് നടപടികൾ ദ്രുതഗതിയിലായത്.