modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്കൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസു നിറച്ചുവെന്ന് മുരളീധരൻ തന്റെ കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നു.

പുല്ലാങ്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണു നമ്മൾ. എന്നാൽ ‘സുദർശന ചക്ര’ത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മൾ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന മോദി ജിയുടെ വാക്കുകളിലുണ്ട് ഇന്ത്യയുടെ നയവും നിലപാടും. അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

'നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്നു രാവിലെയാണ് ലഡാക്കിലെത്തിയത്. രാജ്യത്തിനായി 20 വീരയോദ്ധാക്കൾ രക്തസാക്ഷിത്വം വഹിച്ച മണ്ണിൽ, ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ കാവൽ നിൽക്കുന്ന സൈനികർക്കൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസു നിറച്ചു. അതിരു കാക്കുന്ന ജവാൻമാർക്കൊപ്പമാണ് രാജ്യവും ഇവിടുത്തെ ഭരണകൂടവും.

ലഡാക്ക്, ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ, സ്വാഭിമാനത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതും അതുകൊണ്ടാണ്. എന്നാൽ, ചവിട്ടി നിൽക്കുന്ന മണ്ണ് നഷ്ടപ്പെടുത്തിയിട്ട് ആരുമായും വിട്ടുവീഴ്ചക്കില്ല.ചൈനയടക്കമുളള അതിർത്തി രാജ്യങ്ങളുമായി സുഹൃദ് ബന്ധം നിലനിർത്താനാണ് കേന്ദ്ര സർക്കാർ എക്കാലവും ശ്രമിച്ചിട്ടുളളത്.

അതിർത്തികടന്ന് ഇന്ത്യൻ വ്യോമസേന പാക് മണ്ണിൽ കൊടുത്ത മറുപടി ആരും മറന്നിട്ടുണ്ടാകില്ല. ലഡാക്കിൽ പ്രധാനമന്ത്രി നടത്തിയ അപ്രതീക്ഷിത സന്ദർശനമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. എന്നാൽ,നിങ്ങളുടെ കണക്കുകൂട്ടലുകൾക്കനുസരിച്ചല്ല കേന്ദ്ര സർക്കാ‍ർ ഇക്കാലമത്രയും പ്രവർത്തിച്ചതെന്ന് തിരിച്ചറിയാനുളള വിവേകം ഇനിയെങ്കിലും മാധ്യമങ്ങൾക്കുണ്ടാകണം.


സൈനികരുടെ സാഹസം ലഡാക്കിലെ മലനിരകളേക്കാൾ ഉയർന്നതെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ലഡാക്കിൽ ജീവൻ ബലി നൽകിയ വീരപുത്രൻമാരുടെ കുടുംബങ്ങളെ രാജ്യം ഒരിക്കലും മറക്കില്ല.ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നുമുള്ള വീര സൈനികരെ രാജ്യം നമിക്കുന്നു. സമാധാനം കൊണ്ടുവരാൻ ധീരതയാണ് ആവശ്യം.

ഏതു വെല്ലുവിളിയും നേരിട്ട് വിജയിക്കാൻ നമുക്കാകും. ഭാരത മാതാവിന്റെ സുരക്ഷയ്ക്ക് പൊരുതുന്ന സൈനികർക്കൊപ്പം രാജ്യം ഉണ്ടാകുമെന്ന ഉറപ്പും മോദി ജി നൽകി. സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു, വികസനവാദികളുടെ കാലമാണിതെന്ന് പ്രതിപക്ഷവും ഓർക്കണം. ഇന്ത്യ സൈനിക ശക്തികൂട്ടുന്നത് ലോകനന്മയ്ക്കും സമാധാനത്തിനും വേണ്ടിയാണ്.

പുല്ലാങ്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണു നമ്മൾ. എന്നാൽ ‘സുദർശന ചക്ര’ത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മൾ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന മോദി ജിയുടെ വാക്കുകളിലുണ്ട് ഇന്ത്യയുടെ നയവും നിലപാടും !!!'