കൊച്ചി: എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കർശന നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ നഗരസഭ സെക്രട്ടറിയുടെയും ഡി.സി.പിയുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. മാർക്കറ്റിൽ മാസ്ക് ധരിക്കാത്തവരുൾപ്പെടെ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു. നഗരസഭാ സെക്രട്ടറിയുടെയും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇനിയും പരിശോധന തുടരുമെന്ന് ഡി.സി.പി ജി.പൂങ്കുഴലി പറഞ്ഞു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയാൽ മാർക്കറ്റ് അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡി.സി.പിയും വ്യക്തമാക്കിയിട്ടുണ്ട്. കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സ്ത്രീക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. ആശുപത്രിയിലെ പതിനഞ്ചോളം ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടി ആരോഗ്യ വകുപ്പ് തുടങ്ങി. നേരത്തെ കൊവിഡ് രോഗി ചികിത്സയ്ക്ക് എത്തിയ ചെല്ലാനത്തെ ഒരു സ്വകാര്യ ആശുപത്രി അടയ്ക്കുകയും എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തിരുന്നു. കലൂർ, എം.ജി.റോഡ്, പാലാരിവട്ടം എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ പിടികൂടിയവരെ താക്കീത് നൽകി വിട്ടയച്ചു. ബസുകളിലും വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.
അതേസമയം രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പരിശോധനകൾ കൂട്ടാൻ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി ഡി.എം.ഒ എസ്.ശ്രീദേവി അറിയിച്ചു. രണ്ട് പി.സി.ആർ യന്ത്രങ്ങൾ കൂടി ഉടൻ പ്രവർത്തനം തുടങ്ങും. ഇതുവഴി ദിവസം ശരാശരി 500 ടെസ്റ്റുകൾ വരെ നടത്താം. കളമശേരി മെഡിക്കൽ കോളജിലും റീജിയണൽ ലാബിലുമാകും ലാബുകൾ സ്ഥാപിക്കുക.