കണ്ണൂർ: ഗൾഫിൽ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കണ്ണൂർ മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണം. മേയ് 24ന് ഗൾഫിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‍കാരം നടക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വലിയ മുൻകരുതലുകളാണ് എല്ലാ ജില്ലകളിലും സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സമൂഹവ്യാപന സാദ്ധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിലും കൊച്ചിയിലും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനനന്തപുരം നഗരപരിധിയിലെ കടകൾ ഇന്നു മുതൽ രാത്രി എഴുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിർദേശം. പാളയത്തും,ചാലയിലും ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏർപ്പെടുത്തും. ബുധൻ,വ്യാഴം,ഞായർ ദിവസങ്ങളിൽ തിരക്കേറിയ ചന്തകളുടെ പ്രവർത്തനം അനുവദിക്കില്ല.
എറണാകുളം ചമ്പക്കര മാർകറ്റിൽ പുലർച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന നടന്നു. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടന്നതിനെ തുടർന്നാണ് പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടർന്നാൽ മാർക്കറ്റ് അടക്കേണ്ടി വരുമെന്ന് കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകി.