കേപ്ടൗൺ: രോഗവ്യാപനം അത്ര തീവ്രമല്ലാതിരുന്ന ദക്ഷിണാഫ്രിക്കയിലും കൊവിഡ് അതിവേഗം പടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് 8000ത്തിലധികം പേർക്കാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,77,124 ആയി.
ഇതുവരെ 2,952പേർ മരിച്ചു. കർശനമായ ലോക്ക്ഡൗണിനുശേഷം രണ്ടാഴ്ച മുമ്പാണ് രാജ്യത്ത് ഇളവുകൾ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ കാലത്ത് തൊഴിലില്ലായ്മയും പട്ടിണിയും വർദ്ധിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. പുതിയ പശ്ചാത്തലത്തിൽ ജോഹനാസ്ബർഗിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ പുനഃലസ്ഥാപിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ‘രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ കർശന ലോക്ക്ഡൗൺ പുനഃസ്ഥാപിക്കുമെന്ന്’ ആരോഗ്യമന്ത്രി സ്വലിനി എംക്വീസ് പറഞ്ഞു.
അതേസമയം, ആഗോള തലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം ഒരുകോടി 12 ലക്ഷം കടന്നു. നിലവിൽ 1,12,13,193 കോടി രോഗികളാണുള്ളത്. 5,29,497 പേർ മരിച്ചു. 6,36,0199 പേർ രോഗമുക്തരായി. അമേരിക്കയിലാണ് രോഗം ഏറ്റവും കൂടുതൽ നാശം വിതച്ചത്. 28,90,588 പേരാണ് അമേരിക്കയിൽ ഇതുവരെ രോഗികളായത്. 1,32,101 പേർ മരിച്ചു. അലബാമ, നോർത്ത് കരോലിന, സൗത്ത് കരോലിന, ടെന്നിസീ, അലാസ്ക എന്നിവിടങ്ങളിൽ രോഗബാധ ക്രമാതീതമായി ഉയരുകയാണ്. പട്ടികയിൽ രണ്ടം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിലും സ്ഥിതിയിൽ മാറ്റമില്ല. ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. ബ്രസീലിയൻ നഗരങ്ങളിൽ ലോക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ ബാറുകൾ, റസ്റ്ററന്റുകൾ, ജിമ്മുകൾ എന്നിവ തുറന്നതിനാൽ രോഗബാധ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലും ഇളവുകളുടെ ഭാഗമായി പബുകളും റസ്റ്ററന്റുകളും തുറന്നു.