പഞ്ചാബ്: പബ്ജി ഗെയിം എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ ഇപ്പോൾ പബ്ജി ഗെയിം കളിച്ച് പതിനേഴുകാരന്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത് 16 ലക്ഷം രൂപയാണ്. ആപ്പിനുള്ളിലെ ഗെയിം കോസ്‌മെറ്റിക് സാധനങ്ങള്‍, പീരങ്കികള്‍, ടൂര്‍ണമെന്റിനുള്ള പാസുകള്‍, വെടിയുണ്ടകള്‍ എന്നിവ വാങ്ങനാണ് ഇത്രയും പണം ചെലവഴിച്ചത്. പഞ്ചാബിലെ ഖാഗര്‍ സ്വദേശിയായ 17 കാരനാണ് പിതാവിന്റെ ആശുപത്രി ചെലവിനായി നീക്കിവച്ച 16 ലക്ഷം രൂപ പബ്ജി കളിച്ച് നഷ്ടപ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് പണം നഷ്ടമായത്. ഫോണില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സേവ് ചെയ്തിരുന്നു. ഇത് ഉപയോഗിച്ചാണ് കുട്ടി സാധനങ്ങള്‍ വാങ്ങിയത്. അമ്മയുടെ അക്കൗണ്ടില്‍ നിന്നും ഇതിനായി പണം ചെലവഴിച്ചു. പണം പിന്‍വലിച്ചപ്പോള്‍ ബാങ്കില്‍ നിന്നും ലഭിച്ച സന്ദേശങ്ങള്‍ കുട്ടി ഡിലീറ്റ് ചെയ്തിരുന്നു.
അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടമായതോടെയാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്.ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ഥി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നത്. അമ്മയുടെ പിഎഫ് പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. പിതാവിന്റെ ചികിത്സയ്ക്കും അവന്റെ പഠനത്തിനുമായും മാറ്റിവെച്ച തുകയാണ് നഷ്ടമാക്കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇതോടെ കുട്ടിയെ രക്ഷിതാക്കള്‍ സ്‌കൂട്ടര്‍ റിപ്പയറിങ് കടയില്‍ ജോലിക്ക് വിട്ടു. അവനെ സുഖമായി വീട്ടിലിരിക്കാന്‍ അനുവദിക്കില്ല. പണത്തിന്റെ വില എന്താണെന്ന് മകന്‍ തിരിച്ചറിയണം എന്നും മാതാപിതാക്കൾ പറയുന്നു.