ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയ ലോക്ക്ഡൗൺ മൂലം, രാജ്യത്തെ മേജർ തുറമുഖങ്ങളിലെ ചരക്കുനീക്കം നടപ്പു വർഷത്തെ (2020-21) ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 19.68 ശതമാനം കുറഞ്ഞു. 12 മേജർ തുറമുഖങ്ങളും ചേർന്ന് 141.9 മില്യൺ ടൺ ചരക്കാണ് കഴിഞ്ഞപാദത്തിൽ കൈകാര്യം ചെയ്തതെന്ന് ഇന്ത്യൻ പോർട്സ് അസോസിയേഷൻ (ഐ.പി.എ) വ്യക്തമാക്കി. മുൻ വർഷത്തെ സമാനപാദത്തിൽ ചരക്കുനീക്കം 176.7 മില്യൺ ടണ്ണായിരുന്നു.
പെട്രോളിയം ഉത്പന്നങ്ങൾ, കൽക്കരി, കണ്ടെയ്നർ നീക്കം എന്നിവ ഇടിവ് രേഖപ്പെടുത്തി. മൊത്തം കണ്ടെയ്നർ നീക്കത്തിൽ മാത്രം 32.28 ശതമാനം ഇടിവുണ്ട്. ക്രൂഡോയിൽ ഉത്പന്നങ്ങൾ, എൽ.എൻ.ജി., എൽ.പി.ജി എന്നിവ അടങ്ങുന്ന പെട്രോളിയം നീക്കത്തിൽ ഇടിവ് 14.73 ശതമാനം. അതേസമയം, ഇരുമ്പയിര് 18.83 ശതമാനവും വളം 28.60 ശതമാനവും വളർച്ച കുറിച്ചു. മൊർമുഗാവ് (21.87 ശതമാനം), ന്യൂമാംഗ്ളൂർ (4.02 ശതമാനം) എന്നീ തുറമുഖങ്ങൾ കഴിഞ്ഞപാദത്തിൽ വളർച്ച നേടി. ചെന്നൈ, കൊൽക്കത്ത, കാമരാജർ (എന്നോർ) എന്നിവയാണ് ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത്; 39 ശതമാനം വീതം. 33.78 ശതമാനമാണ് കൊച്ചി തുറമുഖത്തിന്റെ ഇടിവ്.