ന്യൂഡൽഹി: ചൈനീസ് കമ്പനികളെ കേന്ദ്രം വിലക്കിയതോടെ, ബി.എസ്.എൻ.എല്ലിന് 4ജി ലഭ്യമാക്കാനുള്ള ടെൻഡറിൽ പങ്കെടുക്കാൻ ടെക് മഹീന്ദ്രയും ഒരുങ്ങുന്നു. ലഡാക്ക് സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് ചൈനീസ് കമ്പനികളായ ഹുവാവേ, സെഡ്.ടി.ഇ എന്നിവയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങേണ്ടെന്ന് ബി.എസ്.എൻ.എല്ലിനോട് കേന്ദ്രസർക്കാർ നിർദേശിച്ചത്.
രാജ്യത്തെ 47,000 കേന്ദ്രങ്ങളിൽ 4ജി സൗകര്യം ഒരുക്കുകയാണ് ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യം. ബി.എസ്.എൻ.എല്ലിന് 4ജി/5ജി സംവിധാനങ്ങൾ ഒരുക്കാനുള്ള സാങ്കേതികവിദ്യ ടെക് മഹീന്ദ്രയ്ക്കുണ്ടെന്ന് സി.ഇ.ഒ സി.പി. ഗുർനാനി പറഞ്ഞു. 4ജി/5ജി എന്നിവയുടെ രൂപകല്പനയ്ക്കും നിർമ്മാണത്തിനുമായി പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ ലിമിറ്രഡുമായി ടെക് മഹീന്ദ്ര ധാരണയിൽ എത്തിയിരുന്നു. ഐ.ടി.ഐ ലിമിറ്റഡുമായി ചേർന്നാകും ബി.എസ്.എൻ.എൽ 4ജിക്കുള്ള ടെൻഡറിൽ ടെക് മഹീന്ദ്ര പങ്കെടുക്കുക. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഐ.ടി കമ്പനിയായ ടെക് മഹീന്ദ്ര, ടെലികോം കമ്പനികൾക്ക് നൽകിയ വിവിധ സേവനങ്ങളിലൂടെയാണ് കഴിഞ്ഞവർഷത്തെ മൊത്തം വരുമാനമായ 520 കോടി ഡോളറിന്റെ പാതിയോളവും നേടിയത്.
നിരക്ക് കൂട്ടാൻ
ടെലികോം
കമ്പനികൾ
അടുത്ത 18 മാസത്തിനകം ടെലികോം കമ്പനികൾ രണ്ടുഘട്ടമായി നിരക്കുകൾ കൂട്ടിയേക്കും. നിരക്കുവർദ്ധന അനിവാര്യമാണെന്നും ഡേറ്ര, ടോക്ക്‌ടൈം പാക്കുകളുടെ നിരക്കിൽ ആദ്യ വർദ്ധന ആറുമാസത്തിനകം പ്രതീക്ഷിക്കാമെന്നും കൺസൾട്ടിംഗ് സ്ഥാപനമായ എൺസ്‌റ്ര് ആൻഡ് യംഗ് അഭിപ്രായപ്പെട്ടു. ശരാശരി ഉപഭോക്തൃ വരുമാനത്തിൽ (എ.ആർ.പി.യു) 80 ശതമാനം വരെ വർദ്ധനയാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി, കമ്പനികൾ നിരക്കുകൾ പരിഷ്‌കരിച്ചത്.