trivandrum



തിരുവനന്തപുരം: രൂക്ഷമായ കൊവിഡ് സാഹചര്യത്തെ നിയന്ത്രണവിധേയമാക്കാനായി തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ ആറ് മണി മുതൽ ഒരാഴ്ചത്തേക്കാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ സർക്കാർ കൊണ്ടുവരുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.

തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടിൽ തന്നെ തുടരണം എന്നാണ് ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. കടകൾ പ്രവർത്തിക്കുമെന്നും എന്നാൽ പോയി വാങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മരുന്ന് കടകളിൽ പോകാൻ സത്യവാങ്മൂലം നൽകേണ്ടതുണ്ട്.

ഭക്ഷണശാലകളും തുറക്കുമെങ്കിലും അവിടേക്ക് ആളുകളെ വരാൻ അനുവദിക്കില്ല. അതിന് പകരമായി അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുമെന്നും ഡി.ജി.പി പറഞ്ഞു. അതിനായി ഫോൺ നമ്പർ നൽകുമെന്നും സാധനങ്ങൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൊലീസ്‌ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. തലസ്ഥാനത്ത് സമ്പർക്ക രോഗികൾ കൂടിവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം കൈകൊണ്ടത്.

ഏഴു ദിവസത്തേക്ക് പൊതുഗതാഗതവും ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തിൽ തുറക്കുക. ആശുപത്രികളും പ്രവർത്തിക്കും. ട്രിപ്പിൾ ലോക്ക്ഡൗണിനെ തുടർന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും. സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവർത്തിക്കില്ല. നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒറ്റ വഴി മാത്രമാകും തുറന്നിടുക.