prasanth

തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു. കർശന നിയന്ത്രണങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള നൂറ് വാർഡുകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലാക്കേണ്ടി വന്ന സാഹചര്യവും മറ്റ് നടപടികളും തലസ്ഥാന നഗരത്തിലെ എം.എൽ.എയും മുൻ മേയറുമായ വി.കെ പ്രശാന്ത് കേരളകൗമുദി ഓൺലൈനിനോട് വിശദീകരിക്കുന്നു..

ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ട് കൊവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കുമോ ?

അങ്ങനെപറ്റും എന്നു തന്നെയാണ് വിലയിരുത്തൽ. തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ഭൂരിപക്ഷം പേരും മടങ്ങിവന്ന പ്രവാസികളാണ്. അവരിൽ നിന്നാണ് സമ്പർക്കം വഴിയുള്ള കൊവിഡ് പലർക്കും സ്ഥിരീകരിച്ചത്. അതേസമയം ഉറവിടം അറിയാത്ത കേസുകളുമുണ്ട്. ഇവർ എവിടെയൊക്കെ പോയി എന്നതെല്ലാം വളരെ സങ്കീർണമായ കാര്യങ്ങളാണ്. അതുകൊണ്ടാണ് നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായത്.

ഇത്തരമൊരു ഘട്ടത്തിൽ ജില്ലാ ഭരണകൂടവും ജനപ്രതിനിധകളുമെല്ലാം ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഉൾപ്പെടെയുള്ളവ ശക്തമാക്കുമോ ?

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ശക്മാക്കണമെന്ന് നേരത്തെ മുഖ്യമന്ത്രിയടക്കമുള്ളവർ പറഞ്ഞതാണ്. എന്നാൽ തലസ്ഥാന നഗരമായതിനാൽ തന്നെ നമുക്ക് ഇക്കാര്യത്തിൽ പ്രകടമായി ഇടപെടാൻ സാധിക്കില്ല. സമരങ്ങളും മറ്റ് പരിപാടികളും മാർക്കറ്റുകളുടെ പ്രവർത്തനങ്ങളുമെല്ലാം വലിയ ഭീഷണി തന്നെയായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗണിനെപ്പറ്റി ചിന്തിക്കേണ്ടി വന്നത്. സമൂഹ വ്യാപനം ഒഴിവാക്കാൻ വേണ്ടിയാണ് നേരത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചത്. ഇപ്പോൾ രോഗം ഇത്രയധികം കൂടിയ സ്ഥിതിക്ക് ഇങ്ങനെയൊരു ലോക്ക്ഡൗൺ നടപ്പാക്കേണ്ടി വന്നതിൽ യാതൊരു തെറ്റുമില്ല.

തലസ്ഥാന നഗരത്തിൽ സമൂഹ വ്യാപനമുണ്ടെന്ന് വലിയ തോതിൽ പ്രചാരണമുണ്ട്. ഇതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?

സമൂഹ വ്യാപനം ഒഴിവാക്കാൻ വേണ്ടിയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. അല്ലാതെ വേറെ ചിന്തിക്കുന്നതിൽ അർത്ഥമില്ല. സംസ്ഥാനത്ത് 16 കേസുകൾ മാത്രം ഉണ്ടായിരുന്ന സമയത്താണ് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ നടപ്പിലായത്. എന്നാൽ സംസ്ഥാനത്തിപ്പോൾ കേസുകളുടെ എണ്ണം പതിനാറിൽ നിന്നൊക്കെ പതിന്മടങ്ങ് വർദ്ധിച്ചു. ഉറവിടമറിയാത്ത കേസുകളുമുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് നോക്കിയാൽ തമിഴ്നാട്ടിൽ 8000, ആന്ധ്രയിലും തെലങ്കാനയിലും 6000, ഡൽഹിയിൽ 3000 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. കേരളത്തിലാകട്ടെ കഴിഞ്ഞ ഒരാഴ്ചയിൽ ആയിരം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. പ്രവാസികൾ ഏറ്റവുമധികം മടങ്ങിവരുന്ന സംസ്ഥാനമാണ് നമ്മുടേതെന്ന് ഓർമ്മ വേണം. ജനസാന്ദ്രതയും കൂടുതലാണ്. എന്നിട്ടും സംസ്ഥാനത്ത് വ്യാപന തോത് കുറവാണെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കേണ്ടത്.

ജനങ്ങൾ കാട്ടിയ ജാഗ്രത കുറവാണോ ട്രിപ്പിൾ ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടാക്കിയത് ?

തീർച്ചയായും, അത് അങ്ങനെ തന്നെ പറയേണ്ടി വരും. ബസുകളിലും മാർക്കറ്റുകളിലും തിരക്ക് കുറയ്ക്കാനോ യാതൊരു നിയന്ത്രണങ്ങളും പാലിക്കാനോ ജനങ്ങൾ തയ്യാറായില്ല. തലസ്ഥാന നഗരമായതിനാൽ തന്നെ കാസർകോട് തൊട്ട് ഇങ്ങോട്ട് പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ തിരുവനന്തപുരത്ത് വരും.നമ്മുടെ ഷോപ്പിംഗ് കോംപ്ലക്സിൽ ജോലിക്ക് നിൽക്കുന്നവരിൽ അധികവും അന്യസംസ്ഥാന തൊഴിലാളികളാണ്.

എത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കേസെടുത്തിട്ടും സെക്രട്ടേറിയേറ്റിന് മുന്നിലെ സമരങ്ങൾക്ക് യാതൊരു കുറവും ഇല്ലായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇതിനെ എങ്ങനെയാണ് നോക്കികാണുന്നത് ?

ഒരു ജനാധിപത്യ രാജ്യത്ത് സമരങ്ങൾ പൂർണമായി നിരോധിക്കാൻ പറ്റില്ല. എന്നാൽ പത്ത് പേർ പങ്കെടുക്കാൻ പറയുമ്പോൾ നൂറ് പേർ വന്ന് പങ്കെടുക്കുന്ന ശൈലി അംഗീകരിക്കാനാകില്ല. സമരം നിയന്ത്രിക്കുന്നതിനും എല്ലാം നല്ലൊരു പ്രതിവിധിയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. എല്ലായിടത്തും ഇളവുകൾ പ്രഖ്യാപിച്ചിട്ട് ചില സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് പൊലീസുകാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ മൊത്തത്തിൽ അടച്ച സ്ഥിതിക്ക് പൊലീസുകാർക്ക് കാര്യങ്ങൾ എളുപ്പമാകും.

അവശ്യസാധനങ്ങൾ പൊലീസുകാർ വീട്ടിലെത്തിച്ച് കൊടുക്കുമെന്നാണ് പറയുന്നത്. മറ്റ് സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പാടാക്കിയത് പോലെയല്ല തിരുവനന്തപുരം നഗരത്തിൽ നൂറ് വാർഡുകളാണുള്ളത്. ഇത്രയധികം വീടുകളുള്ള ഒരിടത്ത് പൊലീസ് സേവനം കൃത്യമായി എത്തിക്കാൻ പറ്റുമോ ?

അതിനു വേണ്ടി വോളന്‍റിയർ സേവനം കൃത്യമായി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് രാവിലെയാണ് ലോക്ക്ഡൗൺ നിലവിൽ വന്നത്. ആദ്യത്തെ രണ്ടു മൂന്ന് ദിവസങ്ങളിലേക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കാര്യങ്ങൾ പോകുമെന്നാണ് കരുതുന്നത്. ഒരു വിധം വീടുകളിലൊക്കെ സാധനം കാണും. എന്നാൽ അതു കഴിഞ്ഞ് വോളന്‍റിയർമാരെ വിന്യസിച്ച് എല്ലാ തരത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ പൊലീസ് റവന്യൂ ടീമിന്‍റെ ശക്തമായ സഹായവും ഇടപെടലും അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ ഉണ്ടാകും.

രാത്രി പെട്ടെന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നോട്ട് നിരോധനം പോലെയായി പോയെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലടക്കം ഉയരുന്ന വലിയ വിമർശനം. അതിനുള്ള മറുപടിയെന്താണ് ?

ഓരോ ദിവസവും കണക്കുകൾ വിശദീകരിച്ച് നമ്മൾ സമൂഹ വ്യാപനത്തിലേക്ക് ആണ് പോകുന്നതെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടായിരുന്നു. സമൂഹ വ്യാപനം ഒഴിവാക്കാൻ കർശന നിയന്ത്രണം പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. ഒരാഴ്ചയായി ശൈലജ ടീച്ചർ ഇത് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. തിരുവനന്തപുരം ഒരു അഗ്നി പർവ്വതത്തിന്‍റെ മുകളിലാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എല്ലാവരും അപ്പോൾ തന്നെ ഇങ്ങനെയൊരു ലോക്ക്ഡൗൺ പ്രതീക്ഷിച്ചിരുന്നു. പ്രതിദിനമുള്ള കേസുകളുടെ എണ്ണം ഇരുന്നൂറ് പിന്നിട്ടപ്പോൾ തന്നെ നമ്മൾ വീണ്ടും ഒരു ലോക്ക്ഡൗൺ പോകുന്നുവെന്ന തരത്തിൽ മാദ്ധ്യമങ്ങൾ വരെ ചർച്ചകൾക്ക് തുടക്കമിട്ടു. അതുകൊണ്ട് തന്നെ മുന്നറിയിപ്പിന്‍റെ ഒരു പ്രശ്നമില്ല. ഇപ്പോൾ നഗരത്തിൽ ഇങ്ങനെയൊരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ ജില്ല മുഴുവൻ രോഗം പടർന്ന് ആകെ വഷളാകുമായിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഓഫീസ് വീടുകളിലേക്ക് മാറ്റുകയാണ്. എം.എൽ.എയുടെ ഓഫീസും വീട്ടിലേക്ക് മാറ്റുമോ ?

വോളന്‍റിയർമാരെ ഏകോപിപ്പിക്കാൻ ഓഫീസ് തുറന്ന് പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ സന്ദർശകരെ ഓഴിവാക്കും. പൂർണമായും വീട്ടിൽ ഇരുന്നുകൊണ്ടുള്ള പ്രവർത്തനം എം.എൽ.എമാർക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ ഓഫീസ് പ്രവർത്തിപ്പിച്ച് കൊണ്ടുള്ള സംവിധാനമായിരിക്കും ഉണ്ടാവുക.