samastha

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി വളർന്നാൽ നാട് കുട്ടിച്ചോറാക്കുമെന്ന് സമസ്ത. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍പാര്‍ട്ടിയുമായി ധാരണ പാടില്ലെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. പലതവണ നിരോധിക്കപ്പെട്ട മതരാഷ്ട്രവാദ സംഘടനയാണവര്‍. ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ അത് മറക്കരുതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ധാരണയുണ്ടാക്കുന്നതിലാണ് സമസ്ത എതിര്‍പ്പ് ശക്തമാക്കിയത്. "വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. സഖ്യം ലീഗിന്റെ മുഖം നഷ്ടമാക്കും. യുഡിഎഫിന്റെ സല്‍പ്പേരിനെ ബാധിക്കും. ജമാഅത്ത് വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകും. പലതവണ നിരോധിക്കപ്പെട്ട മതരാഷ്ട്രവാദ സംഘടനയാണവര്‍. എന്തിനായിരുന്നു നിരോധനം എന്നത് ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുത്. താല്‍ക്കാലിക ലാഭത്തിനായി വലിയ നഷ്ടത്തിലേക്ക് ലീഗും യുഡിഎഫും നീങ്ങരുത്.

സഖ്യം ജമാഅത്തിന് കളങ്കം മാറ്റാനുളള അവസരമായി മാറും. സമുദായത്തില്‍ ചെറിയ സ്വാധീനമേ അവര്‍ക്കുളളൂ. സഖ്യമായാല്‍ ജമാഅത്ത് സ്വാധീനം ലീഗ് വിലാസത്തിലാകും. അവര്‍ മതേതരത്വം അംഗീകരിക്കുന്നില്ല. മതമൗലിക വാദികളായാണ് ജനങ്ങളവരെ കാണുന്നതും. സമൂഹം സംശയത്തോടെ കാണുന്ന സംഘടനയുമായി നാല് സീറ്റിനും അധികാരത്തിനും വേണ്ടി കൂട്ട് പാടില്ല.

ആര്‍.എസ്.എസിന്റെ മറുവിഭാഗമായി ജമാഅത്തിനെ കാണുന്നവരുണ്ട്. അവരുമായി ചേരുന്നത് ആര്‍.എസ്.എസിനെ ശക്തിപ്പെടുത്തും. ഇസ്ലാമിക സമുദായത്തിന് മാത്രമല്ല, മതനിരപേക്ഷ ചേരിക്കും ക്ഷീണമാണത്. എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങി മതതീവ്രവാദ ശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തതാണ് സമസ്തയുടെ പാരമ്പര്യമെന്നും" ഉമര്‍ ഫൈസി പ്രമുഖമാദ്ധ്യമത്തിനോട് പറഞ്ഞു.