കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കളക്ടർ എസ്.സുഹാസിനെ കുറിച്ച് ഹൈബി ഈഡൻ എം പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊവിഡ് കാലത്തിന് തൊട്ട് മുമ്പ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. ഭാര്യയുടെ പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്നുവരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും ഹൈബി ഫേസ്ബുക്കിൽ കുറിക്കുന്നു.
ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരിൽ ചെന്നിട്ടുവേണം കുഞ്ഞിന്‍റെ പേരിടൽ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോർക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എം.പിയുടെ പോസ്റ്റിന് പിന്നാലെ കളക്ടറെ പുകഴ്ത്തി ഒട്ടനവധി പേരാണ് രംഗത്ത് വരുന്നത്.
ഹൈബി ഈഡന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
ഈ മഹാമാരികാലത്ത് ഇതൊന്നും കാണാതെ, ഇവരൊന്നും പറയുന്നത് അനുസരിക്കാതെ പോകരുത്. എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസിനെക്കുറിച്ചാണ്. കോവിഡ്-19 ആരംഭഘട്ടം മുതൽ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് കലക്ടർ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു വിരൽത്തുമ്പിനപ്പുറത്ത് കലക്ടറുണ്ടായിരുന്നു.
എന്റെ ഓർമ ശരിയാണെങ്കിൽ ഈ കൊറോണക്കാലത്തിന് തൊട്ട് മുൻപ് ഫെബ്രുവരിയിലാണ് സുഹാസിന് ഒരു കുഞ്ഞുണ്ടാകുന്നത്. പ്രസവ സമയത്ത് ഹോസ്പിറ്റലിൽ പോയി തിരികെ വന്നതാണ്. പിന്നീട് ഇന്നുവരെ ആ കുഞ്ഞിനെ ഒരു നോക്ക് കാണാൻ സാധിച്ചിട്ടില്ല. ജീവിതത്തിലെ വലിയ സന്തോഷം ആസ്വദിക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ. അദ്ദേഹം നേരിൽ ചെന്നിട്ടുവേണം കുഞ്ഞിന്‍റെ പേരിടൽ നടത്താനെന്ന് ഒരിക്കലെപ്പോഴോ പറഞ്ഞതോർക്കുന്നു.
ഈ മഹാമാരിയുമായി ബന്ധപ്പെട്ട നമ്മുടെ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും അവരുടെ ജീവിതത്തിലെ എത്ര നല്ല നിമിഷങ്ങളും സ്വപ്നങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകും, നമുക്ക് വേണ്ടി. ഒരിക്കൽ പോലും ഇതൊന്നും ചിന്തിക്കാതെ, മാസ്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ ഇവരെയെല്ലാം വെല്ലുവിളിച്ച് നടക്കുന്ന ഒരു കൂട്ടം ആളുകൾ. എറണാകുളത്തെ സ്ഥിതി മോശമാവുകയാണ്. നാം ഓരോരുത്തരും വിചാരിച്ചാലേ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാവൂ. നമുക്കൊരുമിക്കാം. പ്രിയ കലക്ടർ.. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങൾ.