തിരുവനന്തപുരം : സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിന് എങ്ങനെയാണ് സര്‍ക്കാര്‍ ജോലി നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് അവഗണിച്ച് സ്വപ്‌നയ്ക്ക് ഐ.ടി വകുപ്പില്‍ ജോലി നല്‍കിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറിയുട ശുപാര്‍ശയിലാണ് യുവതിക്ക് ജോലി ലഭിച്ചതെന്ന് ആരോപിച്ച സുരേന്ദ്രന്‍ സ്വര്‍ണക്കടത്തില്‍ നിന്നും കസ്റ്റംസിനെ തടയാന്‍ ഇടപെടലുകള്‍ നടന്നതായും ആരോപിച്ചു. ഐ.ടി സെക്രട്ടറിയുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം. അന്ന് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്‌നയാണെന്നും എന്നാല്‍ ജനം സ്വപ്‌നലോകത്തല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.
സ്വപ്നയെ ഉന്നത സ്ഥാനങ്ങളിലിരുത്തുന്നത് സര്‍ക്കാരിന് ചീത്തപ്പേരാകുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പ്രധാനപ്പെട്ട ഓഫീസുകളിലടക്കം ഇവര്‍ കറങ്ങി നടക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രധാനമായ പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല അവര്‍ക്കായിരുന്നു. വ്യാജരേഖക്കേസില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയെ മുഖ്യമന്ത്രിയുടെ ഓഫീസില് ജോലി ലഭിച്ചതെങ്ങനെയെന്ന് വ്യക്തമാക്കുവാന്‍ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. യു.എ.ഇ കോണസുലേറ്റില്‍ നിന്നും പിരിച്ചുവിട്ടവര്‍ക്ക് സി പി എം പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം സ്വര്‍ണകടത്തില്‍ പങ്കുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ഇന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്.