തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനൽവഴി 15 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായ യു.എ.ഇ കോൺസലേറ്റിലെ മുൻ പി.ആർ.ഒ സരിത്തിന്റെ റിമാന്റ് റിപ്പോർട്ട് പുറത്ത്. സരിത്ത് കുറ്റസമ്മതം നടത്തിയതായി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് വെളിപ്പെടുത്തി. ഭക്ഷ്യവസ്തുക്കൾ എന്ന പേരിലാണ് സ്വർണം എത്തിയത്.
അതേസമയം കൂട്ടുപ്രതിയും യു.എ.ഇ കോൺസലേറ്റിലെ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സ്വപ്ന സുരേഷ് ഒളിവിലാണ്. കസ്റ്റംസ് ബഗേജ് തുറന്ന് പരിശോധിക്കുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസമാണ് സ്വപ്ന ഒളിവിൽ പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഞായറാഴ്ചയാണ് സ്വർണം പിടിച്ചത്. സംസ്ഥാന സർക്കാരിന്റെ ഐ.ടി വിഭാഗത്തിലെ കരാർ ജീവനക്കാരിയായ ഇവരെ ഇന്നലെ പിരിച്ചുവിട്ടു. കെ. എസ്. ഐ. ടി. എല്ലിന് കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലെയ്സൻ ഓഫീസർ ആയിരുന്നു സ്വപ്ന. ഇരുവരും ചേർന്നാണ് തട്ടിപ്പു നടത്തിയതെന്ന് കസ്റ്റംസ് അധികൃതർ വെളിപ്പെടുത്തി. എറണാകുളത്തെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ സരിത്തിനെ റിമാൻഡ് ചെയ്തു. യു.എ.ഇ കോൺസലേറ്റിന്റെ ബന്ധം കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കസ്റ്റംസ് കമ്മിഷണർ ഇന്ന് മാദ്ധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിക്കും.
കസ്റ്റംസ് ആക്ടിലെ 135 സെക്ഷൻ ലംഘിച്ചുവെന്ന കുറ്റമാണ് സരിത്തിനെതിരെ പ്രാഥമികമായി ചുമത്തിയിരിക്കുന്നത്. മതിയായ രേഖകളും അനുമതിയുമില്ലാതെ വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യുന്നത് കസ്റ്റംസ് നിയമപ്രകാരം കുറ്റമാണ്. സാധനങ്ങളുടെമൂല്യം ഒരുകോടിയിൽ താഴെയാണെങ്കിൽ ജാമ്യംലഭിക്കും. ഇത് 15 കോടിയുടെ സ്വർണക്കടത്താണ്.