വർഷം 1764, ഫ്രാൻസിലെ മാർഗെറൈഡ് പർവതത്തിന്റെ താഴ്വരയിലെ ജെവോദൻ പ്രവിശ്യയിലെ ജനങ്ങൾ ഭീതിയോടെ കഴിഞ്ഞ കാലം. പുറത്തിറാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ജനങ്ങൾക്ക്. ഏതോ ഒരു അജ്ഞാത ജീവി മനുഷ്യരെ കൊന്നുതിന്നുന്നു. നൂറോളം മനുഷ്യരെ ആ ഭീകരൻ അകത്താക്കി കഴിഞ്ഞിരുന്നു. പലരും ആ വിചിത്ര ജീവിയുടെ ആക്രമണത്തിനിരയായി. ഏതാണ് ആ ജീവി. കടുവയോ സിംഹമോ മറ്റോ ആണോ ? അല്ല. കടുവയും സിംഹവുമല്ല, മറ്റൊരു വിചിത്ര ജീവിയായിരുന്നു ജെവോദനിലെ മനുഷ്യരെ കൊന്നൊടുക്കിക്കൊണ്ടിരുന്നത്.
ഈ ജീവിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ചിലർ പറഞ്ഞതനുസരിച്ച് ഒരു കൂറ്റൻ ചെന്നായയോട് സാമ്യമുള്ള ഒരു ജീവിയാണെന്ന് മനസിലാക്കാൻ സാധിച്ചു. എന്നാൽ ശരിക്കും ചെന്നായയും അല്ല. ചെന്നായയെ പോലെ തോന്നിക്കുന്ന കൂറ്റൻ പല്ലുകളും വലിയ വാലോടും കൂടിയ ഒരു ഹിംസ്ര ജന്തു. ഒരൊറ്റ ജീവിയാണോ അതോ ഒന്നിലധികം ജീവികളാണോ ആക്രമണം നടത്തുന്നതെന്ന് ജെവോദനിലെ ഗ്രാമീണർക്ക് അറിയില്ലായിരുന്നു. ഒടുവിൽ അവർ ആ അജ്ഞാതജീവിയ്ക്ക് ഒരു പേര് നൽകി. ' ദ ബീസ്റ്റ് ഒഫ് ജെവോദൻ ' .
മരിച്ച പലരുടെയും കഴുത്തിലാണ് ഈ ഭീകരജീവി കടിച്ചത്. അങ്ങനെ ജെവോദനിലെ നരഭോജിയുടെ കഥ ഫ്രഞ്ച് സാമ്രാജ്യത്തിൽ മുഴുവൻ സംസാര വിഷയമായി. കുട്ടികൾക്കും മുതിർന്നവർക്കും നേരെ 210 ഓളം ആക്രമണങ്ങളാണ് ഈ ജീവി നടത്തിയത്. ഇതിൽ 113 ഓളം പേർ മരിച്ചതായി രേഖകൾ പറയുന്നു. മരിച്ചവരിൽ ഭൂരിഭാഗം പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ പകുതിയോളം ഭക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
1764ൽ കാട്ടിൽ പശുക്കളെ മേയ്ച്ച് കൊണ്ടിരുന്ന മേരി ജീൻ വാലെറ്റ് എന്ന സ്ത്രീയാണ് ആദ്യമായി ഈ നരഭോജിയെ കണ്ടതെന്നാണ് ചരിത്ര രേഖകൾ. മേരി ജീൻ എന്നാൽ ജീവിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടിരുന്നു. 14 വയസുകാരിയായ ജെയ്ൻ ബോലെറ്റ് ആണ് നരഭോജിയുടെ ആദ്യത്തെ ഇര. ഒറ്റയ്ക്ക് നടക്കുന്നവരെയാണ് ജെവോദനിലെ നരഭോജി ആക്രമിച്ചിരുന്നത്. ഇരകളുടെ കഴുത്തും തലയുമായിരുന്നു നരഭോജിയുടെ ലക്ഷ്യം. ആക്രമണങ്ങളുടെ എണ്ണം കൂടി വന്നതോടെ ഒന്നിലധികം ജീവികളായിരിക്കാം ഇതിനു പിന്നിലെന്നുള്ള സംശയം ഉയർന്നു.
ഒടുവിൽ ജെവോദാനിലെ നരഭോജിയെ പിടികൂടുന്നവർക്ക് ഫ്രഞ്ച് ചക്രവർത്തി ലൂയി 15ാമൻ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ നിരവധി പേർ നരഭോജിയെ കൊല്ലാനായി ജെവോദനിലെത്തി. എല്ലാവരും കൂട്ടത്തോടെയായിരുന്നു നരഭോജിയെ തേടിയിറങ്ങിയത്.
ചില യൂറേഷ്യൻ ചെന്നായ്കളെ വേട്ടാക്കാർ വകവരുത്തിയിരുന്നു. എന്നിട്ടും ആക്രണങ്ങൾ വീണ്ടും തുടരുകയാണുണ്ടായത്.
പിന്നീട് 1765 സെപ്റ്റംബറിൽ 80 സെന്റീമീറ്റർ ഉയരവും 5 അടി 7 ഇഞ്ച് നീളവുമുള്ള ഗ്രെയ് വുൾഫ് ഇനത്തിൽപ്പെട്ട ഒരു കൂറ്റൻ ചെന്നായയെ വകവരുത്തുകയുണ്ടായി. ഇതിന് ശേഷവും വീണ്ടും ആക്രമണങ്ങൾ തുടർന്നു. നിരവധി പേർ മരിച്ചു. വേട്ടക്കാരെത്തി ചെന്നായ്ക്കളെ കൊല്ലുന്നത് പതിവായിട്ടും ആക്രമണം തുടർന്നു.
ഒടുവിൽ 1767ൽ ജീൻ ചാസ്റ്റൽ എന്ന വേട്ടക്കാരൻ മൗണ്ട് മോഷറ്റ് മലനിരകളിൽ വച്ച് ചെന്നായയോട് സാദൃശ്യമുള്ള ജീവിയെ വെടിവച്ചു കൊന്നതിന് പിന്നാലെ ജെവോദനിലെ ആക്രമണങ്ങൾ ഇല്ലാതാവുകയായിരുന്നു. ചാസ്റ്റൽ കൊന്ന ചെന്നായയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വയറ്റിൽ മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ചെന്നായയെന്നാണ് പറയുന്നതെങ്കിലും ചെന്നായയിൽ നിന്നും വ്യത്യസ്ഥമായി മറ്റെന്തൊക്കെയോ പ്രത്യേകതകൾ ഈ ജീവിയ്ക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. ശരിക്കും ജെവോദനിലെ നരഭോജി ഒരു ചെന്നായ തന്നോയായിരുന്നോ? അതോ, മറ്റേതെങ്കിലും ജീവിയോ? ഇന്നും കൃത്യമായ ഉത്തരമില്ല.