speaker

തിരുവനന്തപുരം: നയതന്ത്ര ഉദ്യോഗസ്ഥയ്ക്കുള്ള ബഹുമാനമാണ് സ്വപ്നയ്ക്ക് നൽകിയിരുന്നതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇവരുമായി മാസങ്ങൾക്ക് മുമ്പ് സ്റ്റാർട്ടപ്പ് സംരഭത്തിന്റെ ചടങ്ങിൽ പങ്കെടുത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്നം പരിഹരിക്കാൻ സ്വപ്നയുടെ സഹായം തേടിയിരുന്നു. ലോകകേരളസഭയുമായി സ്വപ്ന സുരേഷിന് ബന്ധമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തിയെന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍ പ്രതിനിധികളെ ആഘോഷച്ചടങ്ങുകള്‍ക്കും മറ്റും ക്ഷണിക്കുന്നത് അവരാണ്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മലയാളി ഉദ്യോഗസ്ഥ എന്ന നിലയില്‍ അവരുമായി ഇടപെട്ടിരുന്നു. അങ്ങനെയാണ് അവരുമായി പരിചയമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, സ്വർണക്കടത്ത് കേസിലെ മുഖ്യആസൂത്രകയായ സ്വപ്ന സുരേഷ് ലോക കേരള സഭയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപണമുന്നയിച്ചിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിലെ പ്രമുഖരുമായും ചില എം എൽ എമാരുമായും ഇവർക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.