aadil

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ അബാൻ ആർക്കേഡിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് ദേഹപരിശോധന നടത്തിയ യുവാവിനെ അറസ്റ്റുചെയ്തു. കുലശേഖരപതി വടക്കേതിൽ വീട്ടിൽ ആദിൽ മുഹമ്മദ് (19) ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു. ക്വാറന്റൈൻ ചുമതലയുള്ള ജീവനക്കാരും വാളണ്ടിയർമാരും വൈകിട്ടോടെ മടങ്ങുന്നതിനാൽ സാമൂഹ്യ വിരുദ്ധർ ആരോഗ്യ പ്രവർത്തകർ എന്ന വ്യാജേന ഇവിടുത്തെ മുറികളിൽ കയറുനന്നതായി പരാതിയുണ്ട്. ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി ആദിൽ മുഹമ്മദ് എത്തിയത്.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: പരിശാേധനയ്ക്കെത്തിയതാണെന്ന് പരിചയപ്പെടുത്തിയ ശേഷം യുവതിയോട് കട്ടിലിൽ കിടക്കാൻ പറഞ്ഞു. ഇതനുസരിച്ച യുവതിയുടെ കണ്ണുകളിലും നെറ്റിയിലും തലോടിയ ശേഷം വയറിൽ തടവി. മദ്യം മണത്തതിനെ തുടർന്ന് യുവതിക്ക് സംശയമായി. ചോദ്യം ചെയ്തപ്പോഴേക്കും ഇറങ്ങി ഒാടിയ ഇയാളെ ക്വാറന്റൈനിൽ കഴിയുന്ന പുരുഷൻമാർ പിന്തുടർന്നു. സംഭവം അറിഞ്ഞെത്തിയ പത്തനംതിട്ട എസ്.ഐ അനീഷ്, ഡ്യൂട്ടി ഒാഫീസർ മധു, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശരത്, സുരേഷ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.

നഗരത്തിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുന്നയാളാണ് യുവാവെന്നും കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.