സാവോ പോളോ : ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയ്ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ബൊൽസൊനാരോ തന്നെയാണ് ബ്രസീലിയൻ ടെലിവിഷൻ ചാനലുകളിലൂടെ അറിയിച്ചത്. നാല് മാസത്തിനിടെ ഇത് നാലാം തവണയാണ് ബൊൽസൊനാരോ കൊവിഡ് ടെസ്‌റ്റിന് വിധേയനാകുന്നത്. നേരത്തെ നടന്ന മൂന്ന് പരിശോധനകളിലും ഫലം നെഗറ്റീവായിരുന്നു. കൊവിഡ് സമാനമായ ലക്ഷണങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നാലാമത്തെ പരിശോധന നടത്തിയത്.
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീൽ. 1,626,071 കൊവിഡ് രോഗികളുള്ള ബ്രസീലിൽ 65,556 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്ത് കൊവിഡ് അതിതീവ്രമായി തുടരുന്നതിനിടെയിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കും മാസ്കിനും എതിരായിരുന്നു ബൊൽസൊനാരോ. കൊവിഡിനെ ' ചെറിയ പനി ' എന്നാണ് ബൊൽസൊനാരോ മുമ്പ് വിശേഷിപ്പിച്ചത്.
ബൊൽസൊനാരോയ്ക്ക് പനി ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായതായി അടുത്തിടെ ബ്രസീലിയൻ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താൻ ആശുപത്രി സന്ദർശിച്ചതായും പരിശോധന നടത്തിയെന്നും ബൊൽസൊനാരോ തന്നെ അനുയായികളോട് അറിയിക്കുകയും ചെയ്തു. തന്റെ ശ്വാസകോശം 'ക്ലീൻ ' ആണെന്നാണ് പരിശോധനയ്ക്ക് ശേഷം ബൊൽസൊനാരോ പറഞ്ഞത്. ബൊൽസൊനാരോ ആരോഗ്യവാനാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞാഴ്ച നിരവധി പരിപാടികളിൽ പങ്കെടുത്ത ബൊൽസൊനാരോ ബ്രസീലിലെ യു.എസ് അംബാസിഡറുമായും കൂടികാഴ്ച നടത്തിയിരുന്നു.
മാർച്ചിൽ തന്റെ ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങളിൽ ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബൊൽസൊനാരോ കൊവിഡ് പരിശോധനയ്ക്ക് വിധേയനായെങ്കിലും ഫലം നെഗറ്റീവായിരുന്നു.