തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി തിരച്ചിൽ ഊജ്ജിതമാക്കി കസ്റ്റംസ്. യുവതി തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. സ്വപ്‌നയുടെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം ആറുമണിക്കൂർ റെയ്ഡ് നടത്തിയെങ്കിലും അവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. യുവതിയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ്.
സ്വപ്നയുടെ വീട്ടിൽ നിന്നും കിട്ടിയ ലാപ്ടോപ്പും പെൻഡ്രൈവും,സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അതേസമയം സ്വപ്ന ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. വ്യാഴാഴ്ച കസ്റ്റംസിനു മുന്നിൽ കീഴടങ്ങുമെന്നും സൂചനയുണ്ട്.
ദുബായിൽ നിന്നെത്തിയ ബാഗ് കസ്റ്റംസ് തുറന്നതായി വിവരം കിട്ടിയപ്പോഴാണ് സ്വപ്‌ന ഒളിവിൽ പോയത്. അതിന് തൊട്ടുമുൻപ് ബാഗ് വിട്ടു നൽകാൻ ആവശ്യപ്പെട്ട് അവരുടെ ഫോണിൽ എത്തിയ വിളികൾ കസ്റ്റംസ് ശേഖരിച്ചു. ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നതരും വിളിച്ചു. കൊച്ചി, ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ നിന്നും വിളികളെത്തി.