gold-smuggling

തിരുവനന്തപുരം: സംസ്ഥാനത്തെ വൻ സ്വർണക്കടത്തുകേസുമായി സമാനതകളുള്ളതാണ് 20 വർഷം മുമ്പ് ‌ഡൽഹിയിൽ നടന്ന വോൾഗ കേസ്. ഡൽഹി എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന ഒരു കള്ളക്കടത്തായിരുന്നു ഈ സംഭവം. കസ്റ്റംസ് ഉദ്യോഗസ്ഥനായ എച്ച്. രാമമൂർത്തിയായിരുന്നു അന്ന് ഈ കള്ളക്കടത്ത് കേസ് തെളിയിക്കാൻ നേതൃത്വം നൽകിയത്. ഇന്നും ഭീഷണിക്കു വഴങ്ങാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജുകൾ പരിശോധിക്കാൻ തീരുമാനിച്ചതും അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണറായ രാമമൂർത്തി തന്നെ.

2000 ആഗസ്റ്റിലായിരുന്നു ഉസ്ബെകിസ്ഥാൻ സ്വദേശിനിയായ വോൾഗ എന്ന യുവതി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സിൽക്ക് കസ്റ്റംസ് അധികൃതർ പിടികൂടിയത്. 27 ബാഗുകളിലായാണ് വോൾഗ ചൈനീസ് സിൽക്ക് ഇന്ത്യയിലെത്തിച്ചത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകൾ ഒരു വനിത കൊണ്ടുവരുന്നതെന്തിനാണെന്ന സംശയം ഒരു ഉദ്യോഗസ്ഥനുണ്ടായതാണ് കള്ളക്കടത്ത് പിടികൂടുന്നതിലേക്കു നയിച്ചത്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പിന്നാലെ പുറത്തു വന്നു.

ഈ സംഭവത്തിന് സമാനമായ കേസ് തന്നെയാണ് തിരുവനന്തപുരം എയർപോർട്ടിലെ സ്വർണക്കള്ളക്കടത്തും. പതിനഞ്ച് കോടി രൂപയുടെ സ്വർണ്ണമാണ് ഇവിടെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്താൻ ശ്രമിച്ചത്. മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവിലാണ്.


സ്വർണക്കടത്തിൽ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആളുകൾ ഭീഷണി ഉയർത്തിയിരുന്നുവെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ബാഗേജുകൾ പരിശോധിക്കാൻ രാമമൂർത്തി തീരുമാനിച്ചതും.