കോട്ടയം: സ്വർണക്കടത്ത് കേസിൽ ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ജോസ് കെ മാണി. കുറ്റക്കാരെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയെയോ സർക്കാരിനെയോ വിമര്‍ശിക്കാതെയാണ് ജോസ് കെ മാണി പരാമർശം നടത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം അടക്കം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോളാണ് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെയുള്ള ജോസ് കെ മാണിയുടെ പ്രതികരണം.
സ്വർണക്കടത്ത് ഗൗരവമേറയ കേസാണെന്ന് പറയുന്ന ജോസ് കെ മാണി വലിയ മാഫിയ സംഘം ഇതിന് പിറകിലുണ്ടെന്നും ആരോപിച്ചു. മുമ്പും ഇതുപോലെ കേസുണ്ടായോയെന്ന് അന്വേഷിക്കണം. അടിവേര് മുറിക്കുന്ന അന്വേഷം വേണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.
ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് താഴെത്തട്ടില്‍ അനൗദ്യോഗികമായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നെങ്കിലും സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണി സഹകരണത്തിനുള്ള ചര്‍ച്ചകള്‍ ജോസ് പക്ഷം താത്ക്കാലികമായി നിര്‍ത്തിയിരുന്നു. സ്വർണക്കടത്ത് വിവാദം സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ചര്‍ച്ചകളും നിര്‍ത്തിവയ്‌ക്കാനാണ് ജോസ് പക്ഷത്തിന്‍റെ തീരുമാനം. ഇപ്പോഴത്തെ ഇടത് സഹകരണം പ്രതികൂലമാകുമെന്നാണ് ജോസ് പക്ഷം വിലയിരുത്തുന്നത്.