eranakulam

കൊച്ചി: കൊവിഡ് സമ്പര്‍ക്ക വ്യാപനം കൂടുതലായ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വി.എസ് സുനില്‍കുമാര്‍. ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങും. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ രോഗ ബാധിതരായ മേഖലകളെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ രോഗ ലക്ഷണം ഉള്ളവരില്‍ ആന്‍റിജന്‍ പരിശോധനയും ഇല്ലാത്തവരിൽ ആര്‍.ടി.പി.സിയാറും നടത്തി രോഗവ്യാപനം മുന്‍കൂട്ടി തടയലാണ് ല‌ക്ഷ്യം. നഗരസഭ വാര്‍ഡുകൾ , ആലുവ, ചെല്ലാനം, കീഴ്‌മാട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയേക്കും. വൈറസ് വ്യാപനം വേഗത്തിലാണെന്നും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണെങ്കില്‍ മുന്നറിയിപ്പുണ്ടാകില്ലെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാർ അറിയിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തില്‍ നാല് ദിവസമായി കിടത്തിചികിത്സയില്‍ കഴിഞ്ഞ ചെല്ലാനം സ്വദേശിക്ക് ഇന്നലെ രാത്രി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനറല്‍ ആശുപത്രി കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങള്‍ അടച്ചു. ഡോക്ടര്‍മാരടക്കം അമ്പതോളം പേര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. 40 രോഗികളെയും കൂട്ടിരിപ്പുകാരേയും ആശുപത്രിയില്‍ തന്നെ ക്വാറന്‍റീനിലാക്കി. ഇതോടെ ജനറല്‍ ആശുപത്രിയുടെ പ്രവർത്തനവും അനിശ്ചിതത്വത്തിലായി.