തിരുവനന്തപുരം: പ്രധാന തസ്തികകളിൽ യോഗ്യത ഇല്ലാത്തവരെ നിയമിച്ച സംഭവത്തിൽ എതിർപ്പുമായി ഉദ്യോഗാർത്ഥികൾ. എൽ എൽ ബി,എം എസ് ഡബ്ല്യു എന്നിവ യോഗ്യതയായി നിശ്ചയിച്ച അസി.ലേബർ ഓഫിസർ (ഗ്രേഡ് 2) തസ്തികയിലേക്കാണ് നിശ്ചിത യോഗ്യതയില്ലാത്ത യു ഡി ക്ലാർക്കുമാർക്ക് തൊഴിൽ വകുപ്പ് നിയമനം നൽകുന്നത്. എസ്എസ്എൽസി യോഗ്യത മാത്രമുള്ളവർ വരെ നിയമനം ലഭിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം.
ഇതുസംബന്ധിച്ച് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി. തസ്തികമാറ്റം വഴി നിയമനം നേടിയവരിൽ നിശ്ചിത യോഗ്യതയില്ലാത്തവരെ പഴയ തസ്തികയിലേക്കു മടക്കി അയക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അസി.ലേബർ ഓഫീസർ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷയെഴുതിയവരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തൊഴിൽ വകുപ്പിലെ തസ്തികമാറ്റം വഴിയുള്ള നിയമനവും പി എസ് സി വഴിയാക്കണമെന്നും സെക്രട്ടേറിയറ്റിലെ ലീഗൽ അസിസ്റ്റന്റ് നിയമനത്തിനു സമാനമായി കട്ട് ഓഫ് മാർക്ക് നിർബന്ധമാക്കണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
അതേസമയം സാധാരണ എൻട്രി കേഡർ തസ്തികകളിലേക്കു പിഎസ്‌സി വഴി നേരിട്ടു നിയമിക്കുന്നതിനു പുറമേ, നിശ്ചിത എണ്ണം ഒഴിവുകളിൽ തസ്തികമാറ്റം വഴിയും നിയമനം നൽകാറുണ്ട്. ഇതിനായി പിഎസ്‌സി പരീക്ഷയും നടത്താറുണ്ട്. എന്നാൽ അസി.ലേബർ ഓഫിസർ തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള നിയമനത്തിനു യോഗ്യത നിശ്ചയിച്ചിട്ടില്ല. കൂടാതെ പിഎസ്‌സി പരീക്ഷയില്ല പകരമായി വകുപ്പുതല പരീക്ഷ ജയിച്ചാൽ മാത്രം മതി.