corona

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു.പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എസ്.എ.പി ക്യാമ്പിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ക്വാറന്റൈനിലായിരുന്ന 17 പൊലീസുകാരിൽ ഒരാൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ഇന്ന് തിരുവനന്തപുരത്ത് 64പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 60പേർക്കും സമ്പർക്കത്തിലൂടെയാണ്‌രോഗം പകർന്നത്. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കൊവിഡ് സൂപ്പർ സ്‌പ്രെഡ് ആണെന്ന് വിലയിരുത്തൽ . ഒരാളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക്‌ രോഗബാധ ഉണ്ടായ സാഹചര്യത്തെയാണ് സൂപ്പർ സ്‌പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് ഈമേഖലയിൽ നിലനിൽക്കുന്നത് എന്ന് അധികൃതർ വ്യക്തമാക്കി.

പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡുണ്ടായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. മറ്റന്നാൾ വീടുകളിലടക്കം അണുനശീകരണം നടത്തും. കടലിലും നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ തമിഴ്നാട് ഭാഗത്തേക്ക്‌പോകാൻ അനുവദിക്കില്ല. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് പരിശോധന തീവ്രമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ്‌കോവിഡ് പടർന്ന് പിടിക്കുന്നത്. അസാധാരണമായ ക്ലസ്റ്റർ ഈ പ്രദേശത്ത് രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ . അതിവേഗംരോഗം പടർന്ന് പിടിക്കുന്ന സ്ഥിതി വിശേഷമാണ് ഉള്ളത്. എല്ലാതരം പ്രായപരിധിയിലും പെട്ട ആളുകളിലേക്ക്‌രോഗ ബാധ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സംസ്ഥാനത്ത് സമ്പർക്കം വഴി കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് വലിയ ആശങ്കയായി മാറുകയാണ്. ഇന്ന് മാത്രം 90പേർക്കാണ് സമ്പർക്കം വഴിരോഗം സ്ഥിരീകരിച്ചത്. ഇതിൽ തന്നെ തിരുവനന്തപുരത്തെ അവസ്ഥ വളരെ അധികം ഗൗരവമുള്ളതും ആശങ്കാജനകമാണെന്നും വിലയിരുത്തലുകളുണ്ട്. തിരുവനന്തപുരത്ത് മാത്രം 60പേർക്കാണ് സമ്പർക്കം വഴിരോഗം സ്ഥിരീകരിച്ചത്.