കോഴിക്കോട്: ചാരക്കേസിൽ ചാരമുഖ്യൻ കെ.കരുണാകരൻ രാജിവയ്ക്കണം എന്ന് സി.പി.എം അന്ന് ആവശ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിൽ ഇപ്പോള്‍ സ്വർണ മുഖ്യനായ പിണറായി രാജിവയ്ക്കണമെന്ന് കെ.മുരളീധരൻ എം.പി. ശിവശങ്കറിനെ സ്വപ്നക്കായി സഹായിക്കുന്ന ഒരു വിംഗ് മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. സ്വന്തം ഓഫീസ്, വകുപ്പ് എന്നിവയിൽ നടക്കുന്നത് അറിയാത്ത മുഖ്യമന്ത്രി ആരുടെ റബർ സ്റ്റാമ്പാണെന്നും അദ്ദേഹം ചോദിച്ചു.
സ്വർണ്ണം എങ്ങോട്ട് കൊണ്ടു പോകുന്നു എന്ന് പോലും ഇന്‍റലിജൻസ് അറിഞ്ഞില്ല. മുഖ്യമന്ത്രിയും അറിഞ്ഞില്ല.മുഖ്യ സ്വന്തം ഓഫീസുമായി ബന്ധപ്പെട്ട ദൂഷിത വലയത്തിന്‍റെ തടവുകാരനായി. അതിനാൽ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്ത് മുഖ്യമന്ത്രി ഉടൻ രാജിവയ്ക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് സ്വർണക്കടത്തിൽ വ്യക്തമാണ്. പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ മാറ്റിയതിലൂടെ ഇത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം. കേസ് സി.ബി.ഐ അന്വേഷിച്ചാൽ എല്ലാം തെളിയും. സോളാർ ഉൾപ്പെടെ ഏത് കേസ് സർക്കാർ പൊടി തട്ടിയെടുത്താലും സ്വർണ്ണക്കേസിലെ വസ്തുതകൾ പുറത്ത് വരണം. ഇല്ലെങ്കിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും സമരം നടത്തുമെന്ന് മുരളീധരൻ വ്യക്തമാക്കി.