alapuzha

ആലപ്പുഴ: കൊവിഡ് വ്യാപനത്തെ തുടർന്ന് ആലപ്പുഴ ജില്ലയുടെ തീരമേഖലയിൽ മത്സ്യബന്ധനവും വില്‍പ്പനയും നിരോധിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ നിരോധനം ആരംഭിച്ചു. ജൂലായ് 16 രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനം.

ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ധാരാളമായി ആളുകൾ എത്തിച്ചേരുന്ന സാഹചര്യം സ്ഥിതി ഗുരുതരമാക്കുകയാണ്. തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിയാത്തതിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.

അതേസമയം ആലപ്പുഴ ചെന്നിത്തലയിൽ കഴിഞ്ഞ ദിവസം മരിച്ച യുവദമ്പതികളിൽ ഭാര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. മാവേലിക്കര വെട്ടിയാർ സ്വദേശി ദേവിക ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇവരുടെ രോഗ ഉറവിടം അറിയില്ല. ഇൻക്വസ്സ്റ്റ് നടപടികൾ നടത്തിയ മാന്നാർ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്‍റീനില്‍ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.