വാഷിംഗ്ടൺ: അമേരിക്കൻ പ്രഥമവനിത മെലാനിയ ട്രംപിന്റെ മരത്തടിയിൽ തീർത്ത പ്രതിമ അജ്ഞാതർ തീവച്ചു നശിപ്പിച്ചു. ജന്മനാടായ സ്ലോവേനിയയിലെ സെവ്നിക്കയുടെ സമീപം സ്ഥാപിച്ചിരുന്ന പ്രതിമ അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലായ് നാലിന് അർദ്ധരാത്രിയാണ് തീവച്ച് നശിപ്പിച്ചത്. യു.എസിലെ പ്രമുഖ ശിൽപ്പിയായ ബ്രാഡ്ഡോണിയാണ് പ്രതിമ നിർമിച്ചത്. 2017ൽ അമേരിക്കൻ പ്രസിഡന്റായി ഡോണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മെലാനിയ ധരിച്ചിരുന്ന നീലകോട്ട് ധരിച്ച് ഇടതുകരം ഉയർത്തി നിൽക്കുന്ന ചിത്രമായിരുന്നു പ്രതിമയുടെ ആധാരം. എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്ന ഡോക്യുമെന്ററിയുടെ ഭാഗമായാണ് ബ്രാഡ്ഡോണി പ്രതിമ നിർമിച്ചത്. തകർന്ന പ്രതിമ എടുത്തുമാറ്റിയെന്ന് പൊലീസ് അറിയിച്ചതായി ബ്രാഡ്ഡോണി പറഞ്ഞു. അമേരിക്കയിലെ ചരിത്ര സ്മാരകങ്ങൾ തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപിന്റെ ഭാര്യയുടെ പ്രതിമ തകർത്തത്. സംഭവത്തിൽ മെലാനിയ ട്രംപിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല. മേയ് 25ന് ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതിൽ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. പ്രക്ഷോഭത്തിൽ നിരവധി ചരിത്ര പ്രധാന്യമുള്ള പ്രതിമകൾ തകർത്തിരുന്നു.