ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് ആകെ രോഗികളുടെ എണ്ണം 12,378,854 ആയി ഉയർന്നു. മരണസംഖ്യ 556,601 ആയി. 7,182,395 പേർ രോഗമുക്തി നേടി.
അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അറുപതിനായിരത്തിലധികം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,219,999 ആയി. ഇന്നലെ മാത്രം ആയിരത്തിൽ കൂടുതലാളുകളാണ് യു.എസിൽ മരണമടഞ്ഞത്. ആകെ മരണസംഖ്യ 135,822 ആയി ഉയർന്നു.
ബ്രസീലിൽ പുതുതായി നാൽപതിനായിരത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,759,103 ആയി ഉയർന്നു. രാജ്യത്ത് 69,254 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.794,842 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 21,623 മരണങ്ങളും റിപ്പോർട്ട് ചെയ്തു.അതേസമയം കൊവിഡ് രോഗികൾക്ക് പ്രതീക്ഷ നൽകി ആഗോളതലത്തിൽ രോഗപ്രതിരോധത്തിന് ഉപയോഗിക്കുന്ന റെംഡിസിവിർ മരുന്ന് ഇന്ത്യയിൽ ഉത്പാദനം തുടങ്ങി. ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമാതാക്കളായ സിപ്ല ഇത് സംബന്ധിച്ച റപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റപ്പോർട്ട് ചെയ്യുന്നു. സിപ്രെമി എന്നപേരിലാണ് മരുന്ന് പുറത്തിറക്കുന്നത്. 100 മില്ലി ഗ്രാമിന്റെ ചെറു മരുന്നു കുപ്പിക്ക് 4,000 രൂപയാണ് ഈടാക്കുന്നത്. 53.34 യുഎസ് ഡോളർ എന്നത് ആഗോള അടിസ്ഥാനത്തിൽ ഏറ്റവും കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, വിലയെക്കുറിച്ച് സിപ്ല ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല