കാൺപൂർ:ഗുണ്ടാത്തലവൻ വികാസ് ദുബെ കൊല്ലപ്പെട്ടു.രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സൂചന. കാൺപൂരിലെ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
വികാസ് കൊല്ലപ്പെട്ടതായി ഉത്തർപ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെയും കൊണ്ട് മദ്ധ്യപ്രദേശില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് പുറപ്പെട്ട പൊലീസ് വാഹനങ്ങളില്‍ ഒരെണ്ണം അപകടത്തില്‍പ്പെടുകയായിരുന്നു. വികാസ് സഞ്ചരിച്ച കാറാണ് മറിഞ്ഞത്. തുടര്‍ന്ന് ഇയാൾ രക്ഷപ്പെടാന്‍ ശ്രമിക്കുകയും, പൊലീസ് ഉദ്യോഗസ്ഥർ വെടിവച്ച് വീഴ്ത്തുകയുമായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ പറയുന്നു. മദ്ധ്യപ്രദേശിൽ നിന്ന് ഇന്നലെയാണ് ഇയാളെ പിടികൂടിയത്.