കൊച്ചി: സ്വപ്‌ന സുരേഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചില്ല. സ്വപ്‌നയ്ക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനെ കേന്ദ്രവും എൻ.ഐ.എയും എതിർത്തു. എൻ.ഐ.എ കേസ് ഏറ്റെടുത്ത പശ്‌ചാതലത്തിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് കോടതി ചൊവാഴ്ചത്തേക്ക് മാറ്റി. സന്ദീപിനും സരിത്തിനും കേസിൽ പങ്കുണ്ടെന്നും സ്വപ്‌നയെ കസ്റ്റഡിയിൽ വേണമെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വപ്ന ഓൺലൈൻ വഴിയാണ് ജാമ്യഹർജി നൽകിയത്. ജാമ്യഹര്‍ജിയില്‍ യു.എ.ഇ കോണ്‍സല്‍ ജനറലിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെതിരായാണ് സ്വപ്ന ആരോപണം ഉന്നയിക്കുന്നത്. കോണ്‍സല്‍ ജനറലിനായി വന്ന ബാഗേജ് വിട്ടുകൊടുക്കുന്നത് വൈകിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരം ഇടപെടുക മാത്രമാണ് ചെയ്തിട്ടുള്ളത്.
സ്വര്‍ണക്കടത്തുമായി ബന്ധമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങള്‍ മാദ്ധ്യമസൃഷ്ടിയാണെന്നും സ്വപ്ന ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സ്വപ്ന ഏതുരീതിയിലും സഹകരിക്കുമെന്ന് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയ അഭിഭാഷകൻ ടി.കെ.രാജേഷ്കുമാര്‍ വ്യക്തമാക്കിയിരുന്നു. തന്‍റെ നിരപാരാധിത്വം വ്യക്തമാക്കാന്‍ കോണ്‍സല്‍ ജനറല്‍ നൽകിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും സ്വപ്ന ജാമ്യഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരം അഡ്വ.കെ. രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയിൽ ഹാജരായത്. കോൺസുലേറ്റിന്‍റെ ചാർജുള്ള വ്യക്തിയുടെ നിർദേശ പ്രകാരം താൻ ഈ സംഭവത്തിൽ ഇടപെട്ടതായി സ്വപ്നതന്നെ ജാമ്യപേക്ഷയിലൂടെ സമ്മതിച്ചിട്ടുണ്ടന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചിൽ കസ്റ്റംസ് ഊർജി തമാക്കുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്.
ജൂൺ 30നാണ് 30 കിലോ സ്വർണമടങ്ങിയ ബാഗേജ് തിരുവന്തുപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിലെത്തിയത്. ബാഗേജ് വിട്ടുകിട്ടാതെ വന്നതോടെ കസ്റ്റംസിനെ ബന്ധപ്പെടാൻ യു.എ.ഇ കോൺസുലേറ്റിന്‍റെ ചാർജുള്ള വ്യക്തി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കസ്റ്റംസ് അസി.കമ്മീഷണറെ താൻ ബന്ധപ്പെട്ടെന്ന് മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു.