കൊച്ചി: സ്വർണക്കടത്ത് കേസിൽ ഹൈക്കോടതിയിലെ എൻ ഐ എ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തെത്തി. അഡ്വ. എം അജയ്‌ക്കെതിരെയാണ് കസ്റ്റംസ് രംഗത്തെത്തിയത് .എൻ ഐ എ അഭിഭാഷകൻ സ്വർണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വർണക്കടത്തുകാർക്കായി കോടതിയിൽ തുടർച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു.
സ്വർണക്കടത്തിന് ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധമുണ്ടെന്നും അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകൾ കേസിൽ ഉണ്ടെന്നും ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നുമാണ് എൻ ഐ എ പറയുന്നത്. കേസിലെ ഒന്നാം പ്രതി സന്ദീപായിരിക്കുമെന്നാണ് കസ്റ്റംസിൽ നിന്ന് ലഭിക്കുന്ന വിവരം. സ്വപ്‌ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം പ്രതിയുമായിരിക്കും.സ്വപ്‌നയും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.
അതേസമയം 2018, 2019 വർഷങ്ങളിലെ സർക്കാർ പരിപാടികൾ പരിശോധിക്കാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്തിന് സർക്കാർ പരിപാടികൾ മറയാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്.