വാഷിംഗ്ടൺ: പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് (പി.ഐ.എ) ചാർട്ടർ സർവീസിനുള്ള അനുമതി അമേരിക്ക റദ്ദാക്കി. പാക് പൈലറ്റുമാരുടെ ലൈസൻസ് സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആശങ്ക അറിയിച്ചതോടെയാണിത്.
പാകിസ്ഥാനിലെ മൂന്നിലൊന്ന് പൈലറ്റുമാരുടെയും ലൈസൻസ് വ്യാജമാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. രാജ്യത്തെ ആകെയുള്ള 860 പൈലറ്റുമാരിൽ 262 പേരുടെ പക്കലുള്ളത് വ്യാജ ലൈസൻസാണെന്നെന്നും ഇവർ വിമാനം പറത്താൻ യോഗ്യതയില്ലാത്തവരാണെന്നുമാണ് പാക് വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാൻ വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ നിരവധി പൈലറ്റുമാരെ ഒഴിവാക്കിയിരുന്നു.
അമേരിക്ക സർവീസ് വിലക്കിയതിന് പിന്നാലെ എയർലൈനിനുള്ളിലെ തിരുത്തൽ നടപടികളിലൂടെ ആശങ്ക പരിഹരിക്കുമെന്ന് പാക് ഇന്റർനാഷണൽ എയർലൈൻ അറിയിച്ചു. വ്യാജ ലൈസൻസ് വിവാദത്തിൽ നേരത്തെ യൂറോപ്യൻ യൂണിയനും പാക് വിമാനങ്ങൾക്ക് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.