ന്യൂഡൽഹി : ദേശീയ കായികനയത്തിന് കടകവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഹോക്കി പ്രസിഡന്റ് മുഹമ്മദ് മുഷ്താഖ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജിവച്ചൊഴിഞ്ഞു. ഇന്റർനാഷണൽ ഹോക്കി പ്രസിഡന്റായി മാറിയ നരീന്ദർ ബത്രയ്ക്ക് പകരം 2018 ഒക്ടോബറിലാണ് മുഷതാഖ് ഹോക്കി ഇന്ത്യ തലവനായത്. എന്നാൽ 2011ലെ സ്പോർട്സ് കോഡ് അനുസരിച്ച് കായിക ഫെഡറേഷൻ ഭാരവാഹിത്വത്തിൽ തുടർച്ചയായ രണ്ട് ടേം കഴിഞ്ഞാൽ കൂളിംഗ് ഒാഫ് പീരീഡ് വേണമെന്നുള്ള നിയമം മുഷ്താഖ് പാലിച്ചിരുന്നില്ല. 2010-14 കാലയളവിൽ ഹോക്കി ഇന്ത്യ ട്രഷററായും 2014-18 സമയത്ത് സെക്രട്ടറി ജനറലായും പ്രവർത്തിച്ചിരുന്ന മുഷ്താഖ് നാല് വർഷം മാറനിന്ന ശേഷമേ വീണ്ടും ഭാരവാഹിത്വത്തിലെത്താൻ പാടുണ്ടായിരുന്നുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കായികമന്ത്രാലയം കത്തുനൽകിയതോടെയാണ് മുഷ്താഖ് രാജിവച്ചത്. ജ്ഞാനേന്ദ്ര നിംഗോംബാമിന് പ്രസിഡന്റിന്റെ താത്കാലിയ ചുമതല നൽകിയിട്ടുണ്ട്. സെപ്തംബർ 30നകം പുതിയ തിരഞ്ഞെടുപ്പ് നടത്താൻ കായിക മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.