coal-india

ന്യൂഡൽഹി: കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകാനുള്ള പണസമ്പാദനത്തിനായി കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖലാ ഓഹരി വില്പന സജീവമാക്കുന്നു. ലോകത്തെ ഏറ്രവും വലിയ കൽക്കരി ഖനന കമ്പനിയായ കോൾ ഇന്ത്യയിലും ഐ.ഡി.ബി.ഐ ബാങ്കിലും സർക്കാരിനുള്ള ഓഹരി പങ്കാളിത്തം കുറച്ച് 20,​000 കോടി രൂപ സമാഹരിക്കാനാണ് പുതിയ നീക്കം.

ഐ.ഡി.ബി.ഐ ബാങ്കിൽ സർക്കാരിന് 47 ശതമാനം ഓഹരികളുണ്ട്. കോൾ ഇന്ത്യയിൽ 66 ശതമാനവും. 2015 ജനുവരിയിൽ കോൾ ഇന്ത്യയിലെ ഓഹരി പങ്കാളിത്തത്തിൽ 10 ശതമാനം വിറ്റഴിച്ച് കേന്ദ്രം 22,​550 കോടി രൂപ നേടിയിരുന്നു. പൊതുമേഖലാ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സിക്ക് ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. വിപണിയുടെ നിലവിലെ ട്രെൻഡ് അനുസരിച്ചായിരിക്കും ഓഹരി വില്പന. കോൾ ഇന്ത്യയ്ക്ക് കേന്ദ്രം പ്രതീക്ഷിക്കുന്ന പ്രതികരണം ലഭിച്ചില്ലെങ്കിൽ,​ ഓഹരി വില്പന നീളും. അല്ലെങ്കിൽ,​ സർക്കാരിന്റെ പക്കലുള്ള ഓഹരികൾ കൂടി കമ്പനി തിരിച്ചുവാങ്ങും (ബൈ ബാക്ക്)​.

ലക്ഷ്യം വലുത്; പ്രതിസന്ധിയും!

₹2.1 ലക്ഷം കോടി

നടപ്പു സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെയും എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെയും (ഐ.പി.ഒ)​ 2.1 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്ര ലക്ഷ്യം.

3.5%

നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 3.5 ശതമാനത്തിൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് പൊതുമേഖലാ ഓഹരി വില്പന.

എയർ ഇന്ത്യയും

ബി.പി.സി.എല്ലും

എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ബി.പി.സി.എല്ലിൽ സർക്കാരിനുള്ള 52.98 ശതമാനം ഓഹരികളും വിറ്റൊഴിയാനുള്ള നടപടികൾക്കും കേന്ദ്രം തുടക്കമിട്ടിട്ടുണ്ട്.

7%

കൊവിഡ് പ്രതിസന്ധി മൂലം സമ്പദ്‌വ്യവസ്ഥ നിർജീവമായതിനാൽ നടപ്പുവർഷം ധനക്കമ്മി ജി.ഡി.പിയുടെ 7 ശതമാനമായി ഉയർന്നേക്കുമെന്ന് വിലയിരുത്തലുണ്ട്. 1994ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കും അത്.

85.7%

രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 85.7 ശതമാനമായേക്കും ഈ വർഷം. നിലവിൽ ഇത് 70 ശതമാനമാണ്.