റോം: മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇറ്റലിയിലെ സ്ഥിതി എന്തായിരുന്നുവെന്ന് നമുക്ക് അറിയാം. കൊവിഡ് രോഗികളാൽ നിറഞ്ഞു കവിഞ്ഞിരുന്നു രാജ്യത്തെ ആശുപത്രികൾ. എന്നാൽ ഇപ്പോൾ ഇതാ 137 ദിവസത്തെ കടുത്ത പോരാട്ടത്തിന് ശേഷം തങ്ങളുടെ ആശുപത്രിയിലെ ഐ.സി.യു കൊവിഡ് മുക്തമായി മാറിയതായി അറിയിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഒരു ആശുപത്രി.
ബെർഗാമോയിലുള്ള ദ പാപ്പാ ജിയോവന്നി ആശുപത്രിയിലെ ഐ.സി.യുവിൽ കഴിഞ്ഞിരുന്ന അവസാനത്തെ കൊവിഡ് 19 രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടത് ബുധനാഴ്ചയാണ്. ഫെബ്രുവരി 23നാണ് ഇവിടെ ആദ്യമായി കൊവിഡ് രോഗിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് നെഗറ്റീവായി. ഇറ്റലിയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്ന മേഖലയാണ് ബെർഗാമോ. 6000 ത്തോളം പേർ ഇവിടെ മരിച്ചതായാണ് കണക്ക്.
ബെർഗാമോയ്ക്ക് തൊട്ടടുത്തുള്ള പ്രവിശ്യയായ ലൊംബാർഡിയിലാണ് രാജ്യത്തെ പകുതിയോളം കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെർഗാമോയിൽ കൊവിഡ് ബാധിച്ച് മരിച്ചവർക്ക് അനുശോചനം അർപ്പിച്ച ശേഷമാണ് കൊവിഡിനെ കീഴടക്കിയ വിവരം ആശുപത്രി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മാർച്ച് ആദ്യവാരം രോഗികൾ കുത്തനെ ഉയർന്നതോടെ ഇറ്റലി ഉടൻ തന്നെ ശക്തമായ ലോക്ക്ഡൗണിലേക്ക് കടക്കുകയായിരുന്നു. ഏപ്രിൽ അവസാനത്തോടെ തന്നെ രോഗികളുടെ എണ്ണവും മരണനിരക്കും കൃത്യമായി കുറച്ചു കൊണ്ടുവരാൻ ഇറ്റലിയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ ദിവസം 214 പുതിയ രോഗികൾ മാത്രമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്. 12 പേർ മരിച്ചു. മാർച്ച് 21ന് 6,533 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ആകെ 242,363 പേർക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചത്. 34,926 പേർ മരിച്ചു. 13,459 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 69 പേരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നതെന്ന് ഇറ്റാലിയൻ സർക്കാർ പറയുന്നു.