covid-

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ ചെന്നൈ,​ മുംബയ് നഗരങ്ങളിലേതിന് സമാനമായ സ്ഥിതിയാണ് തിരുവനന്തപുരത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഇന്നുമാത്രം 129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 105 പേർക്കും വൈറസ് ബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്.

ജില്ലയിൽ മാർച്ച് 11നാണ് കൊവിഡ് കേസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ ഇവിടെ 481 കേസുകളാണ് ഉള്ളത്. ഇതിൽ 215 പേർ വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്. എന്നാൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 266 പേർക്കാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി.

അതിവ്യാപന മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹവ്യാപനം എന്ന ഭീതിജനകമായ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും ചില ക്ലസ്റ്ററുകളിൽ സൂപ്പർ സ്‌പ്രെഡ് എന്ന നിലയിലേക്ക് രോഗവ്യാപനം എത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സമ്പർക്കവും ഉറവിടമറിയാത്ത രോഗികളുടെ എണ്ണവും വർദ്ധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.