tik-tok-

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തെിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിരോധിച്ച 59 ചൈനീസ് ആപ്പുകളോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍. 79 ചോദ്യങ്ങളടങ്ങിയ നോട്ടീസാണ് അയച്ചിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളില്‍ ഇവയ്ക്ക് മറുപടി നല്‍കിയില്ലെങ്കില്‍ നിരോധനം സ്ഥിരമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇലക്‌ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയമാണ് ആപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലായ് 22നു മുന്നോടിയായിമറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിരോധിച്ച ആപ്പുകളുടെ മാതൃ കമ്പനികള്‍, ഇവയുടെ ഫണ്ടിംഗ്, ഡാറ്റാ മാനേജ്‌മെന്റ് തുടങ്ങിയവ സംബന്ധിച്ചാണ് ചോദ്യങ്ങള്‍. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നും ആഗോള സൈബര്‍ നിരീക്ഷകവൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യങ്ങള്‍.

കമ്പനികളില്‍ നിന്നും ലഭിക്കുന്ന മറുപടി പരിശോധിക്കുന്നതിനായി പ്രത്യേക സമിതിയിലേക്ക് അയയ്ക്കും. ജൂണ്‍ 29 നാണ് 59 ചൈനീസ് ആപ്പുകള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിരോധിച്ചത്. ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നടന്ന സാഹചര്യത്തിലായിരുന്നു നിരോധനം.