online-class

തിരുവനന്തപുരം: കൊവിഡ് കാലത്ത് പതിവില്‍ നിന്നും വ്യത്യസ്തമായ ജീവിത രീതികളിലൂടെയാണ് നാമോരോരുത്തരും കടന്നു പോകുന്നത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങളിലൂടെ കടന്നു പോകുന്നത് വിദ്യാര്‍ത്ഥികളാണ്, സ്‌കൂള്‍ എന്ന സങ്കല്‍പ്പം തന്നെ മാറിയിരിക്കുന്നു. പഠനം ഓണ്‍ലൈനിലേക്ക് ചുരുങ്ങിയപ്പോള്‍ സ്‌കൂളിലേക്കുള്ള യാത്രയും, ക്ലാസും, കളിസ്ഥലവും, ഉച്ചയ്ക്ക് കൂട്ടുകൂടിയുള്ള ആഹാരം കഴിക്കലുമെല്ലാം ഓര്‍മ്മയായി തീര്‍ന്നിരിക്കുന്നു.

അതേസമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളിലേല്‍പ്പിക്കുന്ന മാനസിക പ്രശ്‌നങ്ങളും വലുതാണ്. മൊബൈലിലോ, കമ്പ്യൂട്ടറിലോ ടെലിവിഷനിലൂടെയോ ഉള്ള വണ്‍ സൈഡ് കമ്മ്യൂണിക്കേഷന്‍ മാത്രമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം ചുരുങ്ങുകയാണ്. ഇതിനൊപ്പം കുടുംബത്തിലെ അംഗങ്ങളിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്‍ ഭാരമാണ് വരുത്തിയിരിക്കുന്നത്. പലപ്പോഴും കുട്ടികള്‍ ചോദിക്കുന്ന പാഠഭാഗങ്ങളിലെ സംശയങ്ങള്‍ക്ക് അവര്‍ക്ക് മറുപടി നല്‍കാന്‍ കഴിയുന്നില്ല.

ലോക്ഡൗണ്‍ തുടങ്ങിയ ശേഷം കേരളത്തില്‍ കുട്ടികള്‍ക്കിടയിലെ ആത്മഹത്യയുടെ നിരക്ക് വര്‍ദ്ധിച്ചുവെന്നും അതിന്റെ കാരണത്തെ കുറിച്ച് പഠിക്കുവാന്‍ തീരുമാനിച്ചുവെന്നുമുള്ള ഗൗരവതരമായ വിവരം രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രി പങ്കുവച്ചിരുന്നു. കൊവിഡ് ലോക് ഡൗണ്‍ കാലത്ത് കുട്ടികളുടെ പഠനം ഓണ്‍ലൈന്‍ ആയി മാറിയിരിക്കുന്നു ഈ സാഹചര്യത്തില്‍ കുട്ടികളുടെ പഠനവും രക്ഷകര്‍ത്താക്കളുടെ ജോലിയും അതുമായി ബന്ധപ്പെട്ടുണ്ടാക്കാന്‍ സാദ്ധ്യതയുള്ള പ്രശ്‌നങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയേണ്ടത് ആവശ്യമാണ്.

ഈ അവസ്ഥയില്‍ രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിനായി പ്രശസ്ത ചൈല്‍ഡ് സൈക്കോളജിസ്റ്റ് വാണി ദേവി സൗജന്യ വെബിനാറിലൂടെ സംവദിക്കുന്നു. ജൂലായ് 11 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ 7:30 വരെ എന്‍ലൈറ്റ് സെന്റ്‌റര്‍ ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

സൗജന്യ വെബിനാറില്‍ ഗൂഗിള്‍ മീറ്റിലൂടെ പങ്കെടുക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കാം https://meet.google.com/yqm-abyg-eqd