dharavi

മുംബയ്: കൊവിഡ് പ്രതിരോധത്തിന് മറ്റ് രാജ്യങ്ങൾക്ക് മികച്ച മാതൃകയാണ് മുംബയിലെ ധാരാവിയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാൻ പരിശോധനകളിലൂടെയും, സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കഴിയുമെന്ന് ധാരാവി തെളിയിച്ചു. ജനങ്ങൾ തിങ്ങി പാർക്കുന്ന, ഇത്രയും വലിയൊരു ചേരിപ്രദേശത്ത് രോഗവ്യാപനം തടയാൻ സാധിച്ചത് കൃത്യമായ ആസൂത്രണങ്ങളിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന പ്രശംസിച്ചു.

ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത ഏപ്രിൽ മുതൽ ഇന്നുവരെ അരലക്ഷത്തിലധികം വീടുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. കൂടാതെ ചേരിയുടെ പല ഭാഗങ്ങളിൽ നിന്നായി ഏഴ് ലക്ഷത്തോളം പേരെ തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കി. അവരിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെ ഉടൻ നിരീക്ഷണത്തിലാക്കി. ഇത്തരത്തിലൂള്ള നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ധാരാവിയിൽ കൊവിഡ് നിയന്ത്രണ വിധേയമാക്കൻ കഴിഞ്ഞതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

തെക്കൻ കൊറിയ, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങളെയും ലോകാരോഗ്യ സംഘടന അഭിനന്ദിച്ചു. ഭാവിയിൽ രോഗം പൊട്ടിപ്പുറപ്പെടാതിരിക്കാൻ ലോക്ക് ഡൗണുകളിൽ നിന്ന് പുറത്തുവന്നതിനുശേഷം രാജ്യങ്ങൾ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.