
തിരുവനന്തപുരം: പദ്‌മനാഭ സ്വാമി ക്ഷേത്രം കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. ക്ഷേത്രം സർക്കാർ ഏറ്റെടുക്കുന്നതിനെതിരെയുള്ള ഹർജിയിലാണ് കോടതി വിധി പറയുന്നത്. തിരുവിതാംകൂർ രാജകുടുംബമാണ് ഹർജി നൽകിയത്.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്ര ഭരണത്തിനായി ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.