ig

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പരാതി നൽകി ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത്. പരാതി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു കൈമാറും. സര്‍ക്കാരിന്റെ അഭിപ്രായം തേടിയശേഷം തുടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.ക്രൈംബ്രാഞ്ച് ഐ.ജിക്ക് സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന തരത്തില്‍ ഒരു മാദ്ധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു.ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയതിന് ഐ.എ.എസ് ഉന്നതന്‍ അതൃപ്തി അറിയിച്ചതിനെ തുടർന്ന് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സ്വപ്നയെ സഹായിച്ചെന്നാണ് വാർത്തയിൽ ഉണ്ടായിരുന്നത്.

സ്വപ്നയുടെ ബന്ധുവിന്റെ വിവാഹത്തിന് പൊലീസ് ഉന്നതന്‍ പങ്കെടുത്തതായും വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വെള്ളിയാഴ്ച കത്തു നല്‍കി. സ്വപ്ന സുരേഷുമായി ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെയാകെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.സ്വപ്ന ഉള്‍പ്പെട്ട വ്യാജ പീഡനാരോപണ പരാതി അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. കേസിന്റെ മേല്‍നോട്ടച്ചുമതല ഐ.ജി ശ്രീജിത്തിനാണ്.വാര്‍ത്തയിലെ പരാമര്‍ശം തന്റെയും തലസ്ഥാനത്തെ മറ്റു ഐ.ജിമാരുടെയും നേര്‍ക്ക് ആരോപണം ഉയരാന്‍ കാരണമായതായി ശ്രീജിത്ത് ചൂണ്ടിക്കാട്ടി.സംഭവം നടന്നതായി വാര്‍ത്തയില്‍ പറയുന്ന സമയത്ത് താന്‍ കേരളത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഡി.ജി.പിയെ അറിയിച്ചു.