ബംഗളുരു: തിരുവനന്തപുരത്തെ സ്വർണക്കടത്തുകേസിൽ ബംഗളൂരുവിൽ എൻ ഐ എയുടെ പിടിയിലായ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. ഇരുവരും രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നതായാണ് സംശയിക്കുന്നത്. ഇവരുമായി എൻ ഐ എ സംഘം കൊച്ചിയിലേക്ക് റോഡുമാർഗം തിരിച്ചിട്ടുണ്ട്. ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബംഗളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്ട്മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്.
എൻ.ഐ. എ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥർ ബംഗളുരു പൊലീസിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെയാണ് സ്വപ്നയെ പിടികൂടിയത്.കൊച്ചി എൻ.ഐ.എ യൂണിറ്റിലെ ഉദ്യോഗസ്ഥൻ ബംഗളൂരുവിലെത്തി സ്വപ്നയെ രാത്രിയിൽ ചോദ്യം ചെയ്തിരുന്നു.ചോദ്യംചെയ്യലിൽ സുപ്രധാനമായ പല വിവരങ്ങളും ലഭിച്ചെന്നാണ് സൂചന.