ന്യൂയോർക്ക്: സ്വന്തം രാജ്യത്ത് കൊവിഡ് മൂലം ആയിരങ്ങൾ മരിച്ചുവീഴുമ്പോഴും കൊവിഡിനെയും മാസ്ക് ധരിക്കുന്നതിനെയും പുച്ഛിച്ചുതളളിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഒടുവിൽ മനം മാറ്റം. അദ്ദേഹവും മാസ്ക് ധരിക്കാൻ തുടങ്ങി. കഴിഞ്ഞദിവസം ഒരു സൈനിക ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പട്ടാളക്കാരെ സന്ദർശിക്കാൻ പോയപ്പോഴാണ് ആദ്യമായി ട്രംപ് മാസ്ക് ധരിച്ചെത്തിയത്. രാജ്യത്ത് കൊവിഡ് റിപ്പോർട്ടുചെയ്തശേഷം അദ്ദേഹം മാസ്കുധരിച്ച് പുറത്തിറങ്ങിയത് ആദ്യമായാണ്.
ആശുപത്രിയിലേക്ക് പോകുന്നതിനായി ഹെലികോപ്ടറിൽ കയറുംമുമ്പ് മാസ്കിന്റെ മഹത്വം വാഴ്‌ത്താനും അദ്ദേഹം മടിച്ചില്ല.ആശുപത്രിയിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നത് ഒരു വലിയ കാര്യമാണെന്നായിരുന്നു മാദ്ധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞത്. മാസ്ക് ധരിച്ച് ഫോട്ടോയ്ക്ക് പോസുചെയ്യാനും അദ്ദേഹം മറന്നില്ല.
വൈറ്റ്ഹൗസിലെ ജീവനക്കാർക്കടക്കം കൊവിഡ് ബാധിച്ചിട്ടും ഇതൊരു ചെറിയപനിമാത്രമാണെന്നും അതിനിത്ര ബഹളംവയ്ക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.
പലതവണ നിർബന്ധിച്ചശേഷമായിരുന്നു കൊവിഡ് പരിശോധനയ്ക്കുതന്നെ മുതിർന്നത്. തന്റെ ജീവിത ശൈലിയുടെ പ്രത്യേകകൊണ്ട് കൊവിഡ് ബാധിക്കില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. രോഗം പടരാതിരിക്കാൻ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിനെയും ട്രംപ് വിമർശിച്ചിരുന്നു.ഇൗ നിലപാടിൽ നിന്ന് ട്രംപ് പെട്ടെന്ന് മലക്കംമറിഞ്ഞതിന് കാരണം എന്താണെന്ന് വ്യക്തമല്ല.