തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെന്ന കുമിള എട്ടുനിലയിൽ പൊട്ടുന്നതിനാണ് കേരളം ഈ ദിവസങ്ങളിൽ സാക്ഷ്യം വഹിക്കുന്നതെന്ന് മുല്ലപ്പള്ളി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലൂടെ വിമർശിക്കുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമർശനം. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് പി.ആർ വർക്കിലൂടെ കേരളത്തെ പുകഴ്ത്തിയ ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളെല്ലാം ഇപ്പോൾ തിരുവനന്തപുരത്തു നടന്ന കള്ളക്കടത്തു കേസിന്‍റെ പിന്നാലെയാണെന്നും കുറ്റപ്പെടുത്തുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കുന്നു.
മദ്യം, മദിരാക്ഷി, സ്വര്‍ണം, നോട്ടുകെട്ടുകള്‍ എല്ലാംകൂടി ചേര്‍ന്ന ഒരു നാലാംകിട സിനിമയാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതിലെ പ്രതിനായികയെ കയ്യാമം വച്ച് ജയിലിടയ്ക്കണമെന്ന് ഉത്തരവു കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുന്നു.
സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് എന്ന പ്രതിനായികക്ക് സംസ്ഥാന സർക്കാറും പൊലീസും ഒരുക്കിയിരിക്കുന്ന കരുതലാണ് ഇപ്പോൾ കേരളം അമ്പരപ്പോടെ കണ്ടുകൊണ്ടിരിക്കുന്നത്. ഒളിവിലിരുന്ന് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാനും മാദ്ധ്യമങ്ങൾക്ക് ശബ്ദ സന്ദേശം നൽകാനുമൊക്കെയുള്ള സൗകര്യം ചെയ്തുകൊടുത്തുവെന്നും മുല്ലപ്പള്ളി വിമർശിക്കുന്നു.