തിരുവനന്തപുരം: സർക്കാരിനെയും സി പി എമ്മിനെയും രൂക്ഷമായി വിമർശിച്ച് സി പി ഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ സ്വപ്‌നാ സുരേഷിന്റെ ഐ ടി വകുപ്പിലെ നിയമനം, സ്പ്രിങ്ക്ളർ കരാർ എന്നിവയിലാണ് വിമർശനമുന്നയിച്ചിരിക്കുന്നത്. എല്ലാ സർക്കാർ നിയമനങ്ങളും സുതാര്യമാകണമെന്ന് ലേഖനത്തിൽ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
സ്പ്രിങ്ക്ളർ ഇടപാടിൽ കാബിനറ്റിനെ ഇരുട്ടിൽ നിറുത്തി കരാറുണ്ടാക്കിയെന്നും ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് ഈ വിഷയത്തിൽ ഉണ്ടായതെന്നും കുറ്റപ്പെടുത്തുന്ന ലേഖനം കൺസൾട്ടിംഗ് ഏജൻസികൾ വഴി അനധികൃതമായി പലരും കടന്നു വരുന്നതിന് ഇടയാക്കുന്നുവെന്നും ബിസിനസ് താത്പര്യം മാത്രമായിരിക്കും ഇത്തരം കൺസൾട്ടിംഗ് കമ്പനികൾക്ക് ഉളളതെന്നും ചൂണ്ടിക്കാണിക്കുന്നു. സർക്കാരിനോ ഇടത് മുന്നണിക്കോ വീഴ്ചകൾ വരുന്നുണ്ടോ എന്ന് സ്വയം വിമർശനപരമായി പരിശോധിക്കണം എന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞദിവസം സ്വർണക്കടത്തുകേസിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് എഡിറ്റോറിയലും ജനയുഗം പ്രസിദ്ധീകരിച്ചിരുന്നു.