kala-mohan

ബൈപോളാർ രോഗമുള്ളവരെ വിവാഹം ചെയ്യുന്നതിലൂടെ അസുഖത്തിന് കുറവുണ്ടാകുമെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൗൺസലിംഗ് സൈക്കോളജിസ്റ്റായ കലാ മോഹൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മകൾ ബൈപോളാർ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. അവളെ വിവാഹം കഴിപ്പിച്ചു വിടുന്നതിൽ തെറ്റുണ്ടോയെന്ന് ചോദിച്ച് ഒരു സ്ത്രീ വിളിച്ചതിനെക്കുറിച്ചാണ് കലാ മോഹന്റെ കുറിപ്പ്. വിവാഹം എന്നത് സാധാരണ ഒരു വ്യക്തിയെ പോലെ ബൈപോളാർ അസുഖം ഉള്ളവർക്കും പങ്കാളി സഹകരിക്കാൻ ഒരുക്കമാണെങ്കിൽ ആകാമെന്നും, രോഗം മാറ്റാൻ ഉള്ള ഉപായം ആകരുത് വിവാഹം എന്നും കലാ മോഹൻ കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മകൾ ബൈപോളാർ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്..അവളെ വിവാഹം കഴിപ്പിച്ചു വിടുന്നതിൽ തെറ്റുണ്ടോ... രോഗമുണ്ടെന്ന് പറഞ്ഞാൽ വിവാഹം നടക്കില്ല, മറച്ചു വെച്ച് നടത്തിയാൽ കുഴപ്പമുണ്ടോ...

നിസ്സഹായായ ഒരു അമ്മയുടെ ശബ്ദമാണ്.. എനിക്ക് അവരുടെ അവസ്ഥ മനസ്സിലാകും.. പക്ഷെ ഒറ്റയടിക്ക് ഒരു മറുപടി ഫോണിൽ കൂടി നൽകാൻ വയ്യല്ലോ...

മാനസികമായി വല്ലാത്ത ഒരു അവസ്ഥയിലേയ്ക്ക് ഒരിക്കൽ അവൾ പോയതാണ്,പക്ഷെ, ജാതക പ്രകാരം ഇപ്പോൾ വിവാഹം കഴിഞ്ഞില്ല എങ്കിൽ പിന്നെ പാടാണ്.. അവർ വിക്കി.. എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ വാക്കുകളുടെ ലോകം എനിക്ക് അന്യവും അപരിചിതവുമായി.. നിങ്ങളുടെ മകളെ ചികില്സിക്കുന്ന സൈക്കിയാട്രിസ്റ് ആരാണ്, അദ്ദേഹത്തോട് ചോദിക്കുക ആണ് നല്ലതെന്ന് ഒടുവിൽ ഞാൻ പറഞ്ഞു...

എന്നോടെന്നല്ല, ഒരു സൈക്കോളജിസ്റ്റിനോടും സൈക്കിയാട്രിസ്റ്റിനോടും ആ ചോദ്യം വേണ്ട എന്ന പക്ഷക്കാരിയാണ് ഞാൻ.. പലരുടെയും ഒരു തെറ്റിദ്ധാരണയാണ്, ഒരു വിവാഹം കഴിച്ചാൽ രോഗമൊക്കെ അങ്ങ് മാറുമെന്ന്.. അതൊരു ശുദ്ധ അബദ്ധം ആണ്.. തീർച്ചയായും വിവാഹം എന്നത് സാധാരണ ഒരു വ്യക്തിയെ പോലെ ബൈപോളാർ അസുഖം ഉള്ള ഇവർക്കും ആകാം.. പങ്കാളി സഹകരിക്കാൻ ഒരുക്കമാണെങ്കിൽ.. രോഗം മാറ്റാൻ ഉള്ള ഉപായം ആകരുത് എന്നേയുള്ളു..

രോഗം മറച്ചു വെച്ചു വിവാഹം കഴിക്കുന്നതാണ് അപകടം.. രോഗിയിൽ പെട്ടന്ന് അതു വരെ ഉണ്ടായിരുന്ന സാഹചര്യങ്ങളിൽ നിന്നൊരു പറിച്ചു നടലും മരുന്നുകൾ മുടങ്ങുകയും ചെയ്താൽ രോഗം മൂര്ച്ഛിയ്ക്കും.

രോഗത്തെ കുറിച്ച് ബോധവാനായ വ്യക്തിയാണെങ്കിൽ മരുന്നുകൾ സ്വന്തം ആയി എടുക്കാൻ പറ്റും.. അങ്ങനെയും വ്യക്തികൾ ഉണ്ട്.. പങ്കാളിയെ അറിയിക്കാതെ ഉള്ള ജീവിതം കഠിനമാകും.. ഓരോ തരത്തിലും പ്രശ്നം ഉണ്ടായേക്കാം.. ബൈപോലാർ രോഗാവസ്ഥയിൽ ലൈംഗികമായ പെരുമാറ്റങ്ങളിൽ പോലും പ്രശ്നങ്ങൾ പ്രകടമാക്കാറുണ്ട്.. അത്തരം കാര്യങ്ങളെ കുറിച്ച് വിവാഹം കഴിക്കുന്ന ആളിനെ കൂടെ ഇരുത്തി വിവാഹത്തിന് മുൻപ് ചികില്സിക്കുന്ന ഡോക്ടർ ഒരു വിശദീകരണം നൽകുന്നത് നല്ലതാണ്.. അടുത്ത തലമുറയിലേക്ക് ഈ രോഗം വരാൻ സാധ്യത ഉണ്ടോ എന്നൊരു സംശയം പലരും പ്രകടിപ്പിക്കാറുണ്ട്.. അങ്ങനെ നിർബന്ധമില്ല... ഗർഭാവസ്ഥയിൽ കഴിക്കുന്ന മരുന്നുകൾ ഡോക്റുടെ നിർദേശം അനുസരിച്ചു ആകണമെന്നുള്ളത് പ്രധാനമാണ്...

ഡോക്ടർക്കു അസുഖത്തെ കുറിച്ചുള്ള വിശദീകരണം നൽക്കാമെന്നല്ലാതെ വിവാഹം കഴിക്കണമെന്നോ അരുതെന്നോ പറയാൻ പറ്റില്ല.. അതു രണ്ടു കുടുംബക്കാർ അല്ലേൽ ചെറുക്കനും പെണ്ണും ചേർന്ന് എടുക്കേണ്ട തീരുമാനം ആണ്.. രോഗം എന്താണെന്നും മരുന്നുകൾ എങ്ങനെ എടുക്കണമെന്നും രോഗലക്ഷണങ്ങൾ എങ്ങനെ എന്നും ഒക്കെ കൃത്യമായി ഡോക്ടർ പറഞ്ഞു മനസ്സിലാക്കി കൊടുത്ത ശേഷം അവർ തീരുമാനിക്കണം.

ഒരുപാട് ബൈപോളാർ രോഗികളായ വ്യക്തികൾ, സ്വന്തം പരിശ്രമത്തിൽ, കുടുംബത്തിന്റെ പിന്തുണയിൽ, ഔദ്യോഗിക മേഖലയിൽ വിജയം നേടി പോലും ഡോക്ടറുടെ സഹായത്തോടെ സാധാരണ ജീവിതം നയിക്കുന്നുമുണ്ട്..

കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്