kaumudy-news-headlines


1. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മെറ്റല്‍ കറന്‍സി ആയാണ് വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം ഉപയോഗിച്ചിരുന്നത് എന്ന് കേസിലെ പ്രതിയായ സരിത്ത്. സിനിമ നിര്‍മാതാക്കള്‍ക്ക് മെറ്റല്‍ കറന്‍സി കൈമാറിയിട്ട് ഉണ്ടെന്നും, താരങ്ങള്‍ക്ക് പ്രതിഫലം നല്‍കാന്‍ പലരും ഈ സ്വര്‍ണം ഉപയോഗിച്ചിരുന്നു എന്നും സരിത്ത് മൊഴി നല്‍കി. ഹവാല പണത്തിന് പകരമായി സ്വര്‍ണം നല്‍കിയെന്നും, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും മെറ്റല്‍ കറന്‍സ് ഉപയോഗിച്ചു എന്ന് സരിത്ത് മൊഴി നല്‍കി.


2. അതേസമയം, അറസ്റ്റിലായ സ്വപ്നയേയും സന്ദീപിനേയും എന്‍.ഐ.എ സംഘം ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ഇന്നലെ വൈകീട്ടോടെ ആണ് ബംഗളുരുവില്‍ വച്ച് സ്വപ്നയും സന്ദീപും പിടിയിലായത്. കൂടാതെ കേസുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, സ്വര്‍ണ്ണ കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി വന്ന വാഹനം കേടായി. വടക്കാഞ്ചേരിയ്ക്ക് സമീപത്തു വച്ച് ടയര്‍ പഞ്ചറാവുക ആയിരുന്നു. അല്പ സമയം യാത്ര തടസപ്പെട്ടു എങ്കിലും സ്വപ്നയെ സന്ദീപിന് ഒപ്പം മറ്റൊരു വാഹനത്തിലേക്ക് മാറ്റി യാത്ര തുടരുക ആണ്
3. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വലിയങ്ങാടി, പാളയം, മിഠായി തെരുവ് തുടങ്ങിയ സ്ഥലങ്ങളെ നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ചു. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 17 പേരില്‍ പത്തു പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. കോഴിക്കോട് കോര്‍പ്പറേഷനിലെ മീഞ്ചന്ത വാര്‍ഡില്‍ മാത്രം ആറു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഇതോടെ ജില്ലാ ഭരണകൂടം നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
4. നിയന്ത്രിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ഇവിടേക്ക് പ്രവേശിക്കുന്ന പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനുളള നടപടികളും സ്വീകരിക്കും. ഇതിനു പുറമേ ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും നിയന്ത്രിത മേഖലയാക്കി മാറ്റി. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ടാകില്ല. പാസുള്ള വ്യാപാരികള്‍ക്ക് മാത്രം ഇവിടേക്ക് പ്രവേശിക്കാം. കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ലാബുകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശവും ജില്ലാ ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ കൊവിഡ് പരിശോധന നടത്തുന്ന ലാബുടമകളുടെ വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കേണ്ടതാണ്. പരിശോധനയ്ക്ക് എത്തുന്ന ആളുകളുടെ പേര് വിവരം ഈ ഗ്രൂപ്പില്‍ അപലോഡ് ചെയ്യണം. പരിശോധന നടത്തുന്നവര്‍ ഫലം വരും വരെ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഉറപ്പ് വരുത്തണം എന്നും കലക്ടര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു
5. മലപ്പുറം ജില്ലയില്‍ കൊവിഡ് ആശങ്ക ഉയരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ച 51 പേരില്‍ 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ. പൊന്നാനിയിലെ ഗുരുതര സാഹചര്യം കണക്കില്‍ എടുത്ത് പൊന്നാനി നഗരസഭ പരിധിയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. കഴിഞ്ഞ ദിവസം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 24 പേര്‍ പൊന്നാനിയില്‍ നിന്നുള്ളവരാണ്. രോഗ വ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ഇവര്‍ പോസിറ്റീവ് ആയത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാരന്‍, മത്സ്യ തൊഴിലാളി തുടങ്ങി വീട്ടമ്മമാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പൊന്നാനി താലൂക്കില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്
6. രാജ്യത്തെ കൊവിഡ് കേസുകള്‍ എട്ടരലക്ഷത്തോട് അടുത്ത് എത്തി. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 28,637 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 551 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ആണ് രോഗികള്‍ ക്രമാതീതമായി ഉയരുന്നത്. രാജ്യത്ത് നിലവില്‍ ഉറവിടം അറിയാത്ത കേസുകളും സമ്പര്‍ക്കവും ആണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. പുതിയ കൊവിഡ് രോഗികളുടെ പട്ടിക കൂടി പുറത്തു വന്നതോടെ രാജ്യത്തെ ആകെയുള്ള രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചു. നിലവില്‍ 8,49,553 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ച് ഇരിക്കുന്നത്. ഇതില്‍ 2,92,258 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
2. 5,34,621 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. 22,674 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ പുതിയ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം വര്‍ദ്ധനവ് ഉണ്ടാകുമ്പോഴും രോഗം ഭേദമാകുന്നവരുടെ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത് ആശ്വാസമാകുന്നു. കേന്ദ്ര മന്ത്രാലയം പുറത്തു വിടുന്ന പുറത്തുവിടുന്ന കണക്ക് പ്രകാരം രാജ്യത്ത് രോഗമുക്തി നേടിയവരുടെ നിരക്ക് 62.78 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 8,139 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രിയില്‍ 24 മണിക്കൂറിനിടെ 223 മരണവും സംഭവിച്ചു
7. ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ്19 സ്ഥിരീകരിച്ചതിനു പിന്നാലെ ബോളിവുഡില്‍ കൂടുതല്‍ താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രണ്‍ബീര്‍ കപൂറിന്റെ സഹോദരി റിദ്ധിമ കപൂറിനും അമ്മ നീതു സിംഗിനും രോഗം സ്ഥിരീകരിച്ചു എന്നാണ് വാര്‍ത്തകള്‍. നീതു സിംഗിന്റെ പിറന്നാള്‍ ആഘോഷത്തില്‍ അമിതാഭ് ബച്ചന്റെ കൊച്ചു മകനായ അഗസ്ത്യ നന്ദ പങ്കെടുത്തിരുന്നു എന്നും അവിടെ നിന്നാണ് ഇരുവര്‍ക്കും രോഗം ബാധിച്ചത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. എന്നാല്‍ റിദ്ധിമ കപൂര്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്