swapna

കൊച്ചി: സ്വർണക്കടത്തിൽ അറസ്റ്റിലായ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻ ഐ എ പ്രത്യേക കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതികളെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. സ്വപ്നയെ തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കുമാണ് മാറ്റുക.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എൻ ഐ എ ഹർജി സമർപ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കൊവിഡ് റിസൾട്ട്‌ നെഗറ്റീവ് ആണെങ്കിൽ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാൻ കോടതി നിർദേശം. കസ്റ്റഡി അപേക്ഷ അപ്പോൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രത്യേക വാഹനങ്ങളിലാണ് ഇവരെ കോടതിയിൽ എത്തിച്ചത്. ഇന്നലെ ബംഗളൂവിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയാേടെയാണ് റോഡുമാർഗം കൊച്ചിയിലെത്തിച്ചത്. പുലർച്ചെ ബംഗളൂരുവിൽ നിന്ന് യാത്രതിരിച്ച സംഘം ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. വടക്കാഞ്ചേരിയ്ക്കു സമീപത്തുവച്ച് സ്വപ്നയുമായി എത്തിയ വാഹനത്തിന്റെ ടയർ പഞ്ചറായിരുന്നു. തുടർന്ന് സന്ദീപിനൊപ്പം ഒരു വാഹനത്തിലാണ് സ്വപ്നയെയും കൊച്ചിയിലെത്തിച്ചത്. വരുന്ന വഴി ഇരുവരെയും കൊവിഡ്, മെഡിക്കൽ പരിശോധനകൾ നടത്തിയിരുന്നു.