മോസ്‌കോ: ലോകത്തെ ആദ്യ കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ അഥവാ മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി റഷ്യൻ യൂണിവേഴ്സിറ്റി. സെഷനോവ് ഫസ്റ്റ് മോസ്‌കോ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലാണ് വാക്‌സിൻ പരീക്ഷണം നടന്നത്. ട്രാൻസ്ലേഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വദിം തർസോവ് ആണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യരിൽ പരീക്ഷണം നടത്തി വിജയം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിനായിരിക്കും റഷ്യയിലേത്.
പരീക്ഷണത്തിന് വിധേയരായ വോളന്റിയർമാരുടെ ആദ്യ സംഘത്തെ നാളെ ഡിസ്ചാർജ് ചെയ്യും. രണ്ടാം സംഘം 20 ന് ആശുപത്രിവിടുമെന്നും അധികൃതർ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണം ജൂൺ 18നാണ് യൂണിവേഴ്സിറ്റി തുടങ്ങിയത്. റഷ്യയിലെ ഗാമലീ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എപ്പിഡമോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ നിർമ്മിച്ചത്. വാക്സിൻ മനുഷ്യർക്ക് സുരക്ഷിതമാണോ എന്ന പരീക്ഷണമാണ് നടത്തിയതെന്നും അതിൽ വിജയിച്ചുവെന്നും അധികൃതർ അവകാശപ്പെട്ടു. വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.
അതേസമയം, വാക്സിൻ എപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് തുടങ്ങാനാവുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. റഷ്യയിൽ ഇതുവരെ 7,33,699 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 11,439 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 21 വാക്സിനുകളാണ് നിലവിൽ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ളത്.