വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ വൈറസിനെ വെല്ലുവിളിച്ചുകൊണ്ട് നിയന്ത്രണങ്ങൾ വകവയ്ക്കാതെ ഇറങ്ങിത്തിരിച്ചവർ പലരും പിന്നീട് വൈറസ് ബാധിതരായിട്ടുണ്ട്. ഇപ്പോഴിതാ, വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത യുവാവാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലാണ് സംഭവം. വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് സംഘടിപ്പിച്ച കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത 30കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സാൻ അന്റോണിയോയിലെ മെത്തോഡിസ്റ്റ് ആശുപത്രി മെഡിക്കൽ ഓഫീസർ ജെയ്ൻ അപ്ലെബി പറഞ്ഞു. രോഗം സ്ഥിരീകരിച്ച ചിലർ വൈറസിനെ തോൽപ്പിക്കാനാകുമെന്ന് അവകാശവാദമുന്നയിച്ച് സുഹൃത്തുക്കളെ ക്ഷണിച്ച് പാർട്ടി നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
മരണത്തിന് തൊട്ടുമുമ്പ് യുവാവ് നഴ്സിനോടാണ് താൻ കൊവിഡ് പാർട്ടിയിൽ പങ്കെടുത്തെന്നും അവിടെനിന്നാണ് തനിക്ക് രോഗബാധയുണ്ടായതെന്നും വെളിപ്പെടുത്തിയത്. വൈറസ് തട്ടിപ്പാണെന്നായിരുന്നു യുവാവ് വിശ്വസിച്ചത്. ഇനി വൈറസ് ഉണ്ടെങ്കിൽ തന്നെ ചെറുപ്പമായ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം കരുതിയെന്നും ഡോക്ടർ പറഞ്ഞു. അമേരിക്കയിൽ കൊവിഡ് വ്യാപനത്തിൽ ഇതുവരെ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ വഴികളുമായി ആളുകൾ രംഗത്തെത്തുന്നത്. അതേസമയം, ഗുരുതര സാഹചര്യം തുടരുമ്പോഴും സ്കൂളുകൾ തുറക്കാൻ അധികൃതരിൽ നിന്ന് സമ്മർദ്ദമേറുകയാണ്.